പാലക്കാട് : തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഉന്നത നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ സ്വാമി. മറ്റ് മതങ്ങളിലുള്ളവർക്കെതിരെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സമൂഹവും സർക്കാരുമെല്ലാം അത് പെട്ടെന്ന് തീർക്കാനുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ അത് ഉണ്ടായിട്ടില്ല. തനിക്കതിൽ പരിഭവമില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. എന്താണോ അവരുടെ ധർമ്മം അവരത് ചെയ്യട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സന്യാസി എന്ന നിലയ്ക്ക് തനിക്ക് നിരവധി പരിമിതികളുണ്ട്. സാധാരണ ആളുകൾ പറയുന്നത് പോലെ പറഞ്ഞാൽ അവരും താനും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകില്ല. ഒരു സന്യാസിയുടെ ഏറ്റവും വലിയ ആയുധം ക്ഷമയാണെന്ന് ചട്ടമ്പിസ്വാമികൾ പറഞ്ഞിട്ടുണ്ട്. താൻ ആ ക്ഷമയെ മുൻനിർത്തിയാണ് നിൽക്കുന്നത്. ഇത്രയും കാലം തന്നെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണ്ടായിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്നും ഇനിയും നിരവധി കണ്ടെത്തലുകൾ ഉണ്ടാകുമെന്നും ഗംഗേശാനന്ദ പറഞ്ഞു.
കേരളത്തിന്റെ സുരക്ഷ പോലീസിന്റെ കൈകളിലാണ്. അവരെ മുഴുവനായി കുറ്റപ്പെടുത്താൻ സാധിക്കില്ല.പോലീസിൽ നല്ലവരും മോശപ്പെട്ടവരുമുണ്ട്. ഇപ്പോഴത് വ്യക്തിപരമായി പറഞ്ഞാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്രയും നാൾ തനിക്കെതിരെ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നത് എന്നും ഗംഗേശാനനന്ദ വെളിപ്പെടുത്തി. പോലീസിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ തനിക്ക് ആരോടും വിരോധമില്ല. തന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും അത് പുറത്ത് വിടില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. ഈ കേസ് ഉടയതമ്പുരാന് വിട്ട കേസാണെന്നാണ് ഗംഗേശാനന്ദ ജനം ടിവിയോട് പറഞ്ഞത്.
ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം സ്മാരകമാക്കാൻ വേണ്ടിയാണ് താൻ സമരം ചെയ്യുന്നത്. ആ സ്ഥലം വാങ്ങി വെച്ചവരാണ് തനിക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നത് എന്നും ഗംഗേശാനന്ദ സ്വാമി വെളിപ്പെടുത്തി. അത് ഏതൊരാൾക്കും മനസിലാകും എന്നും സ്വാമി കൂട്ടിച്ചേർത്തു. ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുമ്പോൾ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments