ചതുരംഗതട്ടിൽ ആഗോളചാമ്പ്യനെ അട്ടിമറിച്ച ഈ താരത്തിന്റെ പ്രായം വെറും 16 ന് വയസ്സ്. രമേഷ് ബാബു പ്രജ്ഞാനന്ദ എന്ന ഇന്ത്യൻ പ്രതിഭ ലോകചാമ്പ്യനായ കാൾസണെ തകർത്തത് കണ്ണഞ്ചിക്കും വേഗത്തിൽ. വിശ്വനാഥൻ ആനന്ദിനും ഈ ഹരികൃഷ്ണയ്‌ക്കും ശേഷം കാൾസണെ മുട്ടുകുത്തിക്കുന്ന താരമായി മാറിയിരിക്കുന്നു ഈ തമിഴകത്തിന്റെ ഗ്രാൻമാസ്റ്റർ.
എയർതിംഗ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ ടൂർണമെന്റിൽ ആയിരുന്നു പ്രജ്ഞാനന്ദയ്‌ക്ക് മുൻപിൽ കാൾസണ് അടിയറവ് പറയേണ്ടിവന്നത്. തുടർച്ചയായ മൂന്ന് ജയത്തിന് പിന്നാലെ ഒൻപതാം റൗണ്ടിലായിരുന്നു കീഴടങ്ങൽ. വെള്ളക്കരുക്കളുമായി ചതുരങ്ക കളത്തിൽ അതിവേഗം മുന്നോട്ട് നീങ്ങിയ ആ കൊച്ചുമിടുക്കൻ ലോകചാമ്പ്യനെ തകർത്ത് ആകട്ടെ വെറും 39 നീക്കങ്ങൾക്കൊടുവിൽ. തന്നെക്കാൾ മുൻപൻമാരായ റഷ്യയുടെ ആൻഡ്രെ എസിൻപെൻകോ, മുൻ ലോക ചാമ്പ്യൻ അലക്‌സാണ്ടാ കോസ്‌റ്റെനിയൂത്ത് എന്നിവരെ തട്ടിവീഴ്‌ത്തി തുടർന്ന പ്രജ്ഞാനന്ദയുടെ തേരോട്ടം അവസാനിച്ചത് കോൾസണിലാണ്.
സാധാരണ കുടുംബത്തിൽ ജനിച്ച പ്രജ്ഞാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര ഏവരെയും അമ്പരപ്പിക്കുന്നതാണ്. എട്ടാംവയസ്സിലാണ് ബുദ്ധിമാന്മാരുടെ കളിയായ ചെസിൽ പ്രജ്ഞാനന്ദയുടെ തേരോട്ടം ആരംഭിക്കുന്നത്. 2013 ൽ നടന്ന വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ എട്ട് വയസ്സിന് താഴെയുള്ള വിഭാഗത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചു കൊണ്ടാണ് തുടക്കം.
പിന്നീട് 2016 ൽ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ് ചാമ്പ്യൻ എന്ന നേട്ടം പ്രജ്ഞാനന്ദിനെ തേടിയെത്തി. അന്ന് കേവലം 10 വയസ്സ് മാത്രമായിരുന്നു പ്രായം. രണ്ട് വർഷത്തിന് ശേഷം 12ാം വയസ്സിൽ റഷ്യൻ താരമായ സെർജേയ് കർജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ ആയി.
പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവാണ് പ്രജ്ഞാനന്ദയുടെ ശക്തിയും പിന്തുണയും. വീട്ടിൽ ചെസ് കളിക്കാൻ സഹോദരി ആർ വൈശാലിയുമുണ്ട്. അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് വൈശാലിയും സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈയിലെ ചെസ് ഗുരുകുലത്തിൽ പരിശീലിക്കുന്ന പ്രജ്ഞാനന്ദിന് നിരവധി ബഹുമതികളാണ് ലഭിച്ചിട്ടുള്ളത്. ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികൾക്ക് നൽകുന്ന ഗ്ലാബൽ ചൈൽ പ്രൊഡിഗി പുരസ്‌കാരമുൾപ്പെടെ ലഭിച്ച സമ്മാനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പ്രജ്ഞാനന്ദ് നിരവധി ലോകചാമ്പ്യൻമാരുമായാണ് ഏറ്റുമുട്ടിയിട്ടുള്ളത്. എ ബാച്ച്മാൻ, ടി എസ് രവി, ഡി ഹൊവെൽ, ജെ വാൻ ഫൊറീസ്റ്റ് എന്നിങ്ങനെ പോകുന്നു മല്ലിട്ടവരുടെ പട്ടിക.
Comments