കണ്ണൂർ: തലശ്ശേരി ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാ കൗൺസിലറുമായ ലിജീഷിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതിഷേധം ശക്തം. ലിജീഷിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എഡിറ്റ് ചെയ്ത പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി പറഞ്ഞു. അപൂർണ്ണമായ പ്രസംഗമാണ് കൊലവിളി പ്രസംഗം എന്ന പേരിൽ മദ്ധ്യമങ്ങൾ അടക്കം നൽകിയിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം തുറന്നു കാണിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നും സമാധാനമാണ് ലക്ഷ്യമെന്നതടക്കമുള്ള ഭാഗം ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
സംഭവത്തിൽ യഥാർത്ഥ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അന്വേഷണം സിപിഎം അനുഭാവികളായ പോലീസുകാരെ ഏൽപ്പിച്ചത് ബിജെപിക്കാരെ പ്രതികൾ ആക്കാൻ വേണ്ടിയാണ്. ലിജീഷിനെ കുടുക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു. പോലീസ് യഥാർത്ഥ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നില്ല. യാതൊരു തെളിവും കിട്ടാതെ പോലീസ് വെറുമൊരു പ്രസംഗത്തിന്റെ പേരിലാണ് ലിജീഷിനെ അറസ്റ്റ് ചെയ്തതെന്നും തലശ്ശേരി ബിജെപി ഘടകം ആരോപിച്ചു. അറസ്റ്റിൽ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാരും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഹരിദാസിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് സിപിഎം തിരുത്തണമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞത്. കൊലപാതകം നടക്കേണ്ട യാതൊരു രാഷ്‌ട്രീയ സാഹചര്യവും നിലവിൽ തലശ്ശേരിയിലില്ല. പോലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തണം. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമൊന്നും ഒരിക്കലും രാഷ്‌ട്രീയ കൊലപാതകത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഇല്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
Comments