കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ തലശ്ശേരി മണ്ഡലം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്‌ട്രീയ പകപോക്കലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലിജേഷിനെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തത്. പ്രസംഗത്തിന്റെ പേരിൽ കേസ് എടുക്കുകയാണെങ്കിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
സിപിഎം നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണമായത്. ലിജേഷിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട സിപിഎം നേതൃത്വം അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്‌ക്കുകയാണ്. ബിജെപി മണ്ഡലം പ്രസിഡന്റാണ് സിപിഎം പ്രവർത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പോലീസ് പറയുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കൊല നടന്ന് പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗൂഢാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പോലീസിനെ ഉപയോഗിച്ച് ബിജെപിയുടെ സംഘടനാ പ്രവർത്തനം തടയാമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഫാസിസത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബഹുജനങ്ങളെ അണിനിരത്തി സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സമരം തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലിജേഷിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. അപൂർണ്ണമായ പ്രസംഗമാണ് കൊലവിളി പ്രസംഗം എന്ന പേരിൽ മദ്ധ്യമങ്ങൾ അടക്കം നൽകിയിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം തുറന്നു കാണിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്, എന്നും സമാധാനമാണ് ലക്ഷ്യം, എന്നതടക്കമുള്ള ഭാഗം ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് തലശ്ശേരി ബിജെപി ഘടകം വ്യക്തമാക്കി.
Comments