മുംബൈ : പീഡനത്തിന് ഇരയായ യുവതിയെ കേസിലെ പ്രതി വിവാഹം കഴിച്ചതിന് പിന്നാലെ എഫ്‌ഐആർ റദ്ദാക്കി ബോംബെ ഹൈക്കോടതി. 23 കാരിയായ യുവതിയെയാണ് പീഡനത്തിന് ഇരയാക്കിയ യുവാവ് തന്നെ വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ നേരത്തെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ കോടതി റദ്ദാക്കിയത്.
1999 മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. തുടർന്ന് 2017 ൽ യുവാവ് തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതായി യുവതി പരാതിയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈയിലെ തിലക് നഗർ പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രതി ഇവരുടെ മാതാപിതാക്കൾക്കും സഹോദരനും അയച്ച് നൽകിയിരുന്നു.
സംഭവത്തിൽ വിചാരണ തുടരുന്നതിനിടെയാണ് ഇരുവരും വിവാഹിതരായത്. നിലവിൽ ഇവർക്ക് നാല് മാസം പ്രായമുള്ള ആൺകുഞ്ഞുണ്ട്. കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും അവർ ഒന്നിച്ച് സുഖമായി ജീവിക്കുകയാണെന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അഭിഭാഷക പറഞ്ഞു. 2017 മുതൽ 2019 വരെ ഇവർ പ്രണയ ബന്ധം തുടർന്നുവെന്നും ഇരുവരുടേയും സമ്മതത്തോടെ വിവാഹം നടന്നതായും കോടതി നടത്തിയ അന്വേഷണത്തിലും വ്യക്തമായി.
ഗുരുതരമായ കുറ്റം എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ മാത്രം അത് റദ്ദാക്കാൻ കോടതിക്ക് വിസമ്മതിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ദാക്കിയത്.
Comments