ഡൽഹി : ഉത്തർപ്രദേശ്, മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അവശേഷിക്കുന്ന ഘട്ടങ്ങളിൽ വലിയ രാഷ്‌ട്രീയ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. രാഷ്‌ട്രീയ പാർട്ടികളുടേയും സ്ഥാനാർത്ഥികളുടേയും ആവശ്യങ്ങളും, കുറഞ്ഞ കൊറോണ കേസുകളും കണക്കിലെടുത്താണ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി
ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ , റോഡ് ഷോകൾക്കും, വലിയ പൊതുയോഗങ്ങൾക്കും, റാലികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. കൊറോണ വ്യാപനത്തിൽ കുറവുണ്ടായതോടെ നിയന്ത്രണ ങ്ങൾക്കും ഇളവ് നൽകിയിരുന്നു. ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയാണ് പൊതുയോഗങ്ങൾക്കും, ചെറിയ റാലികൾക്കും അനുമതി നൽകിയത് .
രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നതായുള്ള കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഇളവ് പ്രഖ്യാപിച്ചത് . റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കൂടുതലും തിരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിൽ നിന്നാണെന്നും , തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ ജനുവരി 22 ന് 16,700 ൽ അധികം കേസുകളുണ്ടായിരുന്നത് ഫെബ്രുവരി 22 ന് ഏകദേശം 500 കേസുകളായി കുറഞ്ഞുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു .
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായായിരിക്കും പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പൊതു യോഗങ്ങളും,റാലികളും, റോഡ് ഷോകളും നടത്താൻ അനുവാദം നൽകുക.
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങളും യു.പി. തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളുമാണ് ഇനി പൂർത്തിയാകാനുള്ളത്
Comments