ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾ മാറ്റി വയ്‌ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഓഫ്‌ലൈനായി തന്നെ പരീക്ഷകൾ നടത്തും. ഇത്തരം ഹർജികൾ കുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ്.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷ മാറ്റി വയ്‌ക്കണം, ഓൺലൈനായി നടത്തുന്നത് പരിഗണിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. സിബിഎസ്ഇക്ക് പുറമെ ഐസിഎസ്ഇ അടക്കമുള്ള പരീക്ഷകൾ മാറ്റി വയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്വ.പ്രശാന്ത് പദ്മനാഭനാണ് ഹർജിക്കാർക്ക് വേണ്ടി കേസിൽ ഹാജരായത്.
എന്നാൽ നിലവിൽ പരീക്ഷകൾ മാറ്റി വയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഎസ്ഇ അടക്കമുള്ള ബോർഡുകളോടും വിഷയത്തിൽ സുപ്രീംകോടതി നിലപാട് ചോദിച്ചിരുന്നു. പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയെന്നും, ആദ്യ ടേം പരീക്ഷ ഡിസംബറിൽ നടത്തിയ സാഹചര്യത്തിൽ രണ്ടാം ടേം പരീക്ഷ മാർച്ച്, ഏപ്രിൽ മാസത്തോടെ നടക്കുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് നിലവിലെ ഹർജി പരിഗണിക്കേണ്ട സാഹചര്യം പോലുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഇത്തരം ഹർജികൾ പരീക്ഷ മാറ്റിവയ്‌ക്കുമെന്ന തെറ്റായ ബോധം കുട്ടികളിൽ നൽകുമെന്നും കുട്ടികളെ പഠനത്തിൽ നിന്ന് വഴി തെറ്റിച്ചേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. കഴിഞ്ഞ വർഷം സിബിഎസ്ഇ പരീക്ഷകൾക്കെതിരെ ഹർജി നൽകിയ അതേ ആളുകൾ തന്നെയാണ് ഈ വർഷവും ഹർജിയുമായി എത്തിയത്. എന്നാൽ കഴിഞ്ഞ തവണ ഇടപെട്ടത് കൊറോണ രൂക്ഷമായതിനാലാണെന്ന് കോടതി അറിയിച്ചു. 10, 12 ക്ലാസിലെ പരീക്ഷകൾ ഏപ്രിൽ 26ന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നത്.
Comments