കൊച്ചി : ക്രിസ്മസ് ദിനത്തിൽ രാത്രി കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ ഗുരുതരവകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സംഘർഷം തടയാൻ എത്തിയ പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിലും, പോലീസ് വാഹനങ്ങൾ കത്തിച്ചതിലുമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 51 പേരും, വാഹനം കത്തിച്ച സംഭവത്തിൽ 175 പേരുമാണ് പ്രതികൾ. ഇതിൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച വിവിധ ഭാഷാ തൊഴിലാളികൾക്കെതിരെയാണ് ഗുരുതരവകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
കിഴക്കമ്പലത്തെ കിറ്റക്‌സിൽ ജോലി ചെയ്തുവരികയായിരുന്ന വിവിധാ ഭാഷാ തൊഴിലാളികളാണ് സംഘർഷം ഉണ്ടാക്കിയത്. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ ഉണ്ടായ വാക്കു തർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസുകാർ സംഘർഷം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പോലീസുകാരെ ആക്രമിച്ച തൊഴിലാളികൾ പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആകെ 174 പേരെയാണ് അറസ്റ്റ് ചെയ്തത്.
Comments