ന്യൂഡൽഹി: റഷ്യൻ അധിനിവേശം തുടങ്ങിയതോടെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുളള ചടുല നീക്കങ്ങളുമായി ഇന്ത്യ. ഹംഗറി, സ്ലൊവാക്യ, പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് നീക്കം. ഇതിനായി ഈ രാജ്യങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു.
ഇതിന് പിന്നാലെ സ്ലൊവാക്യൻ വിദേശകാര്യമന്ത്രി ഇവാൻ കോർകോക്കുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. യുക്രെയ്നിൽ നിന്നുളള ഇന്ത്യക്കാരുടെ സുരക്ഷിത ഒഴിപ്പിക്കലിനാവശ്യമായ സഹായം തേടുകയായിരുന്നു ലക്ഷ്യം. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായം നൽകാൻ തയ്യാറായതിന് സ്ലൊവാക്യയെ ജയശങ്കർ അഭിനന്ദിച്ചു.
യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയുമായും ജയശങ്കർ ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. അതീവ മുൻകരുതലുകളോടെയാകും ഒഴിപ്പിക്കലെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശ്ൃംഗ്ല വൈകിട്ട് വ്യക്തമാക്കിയിരുന്നു. കീവിൽ കഴിയുന്നവരെ റോഡ് മാർഗം സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ കഴിയൂ എന്നും ഇതിനുളള റൂട്ട് മാപ്പ് അടക്കം തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചിരുന്നു.
ഇന്ത്യയിൽ നിന്നുളള വിദ്യാർത്ഥികളാണ് യുക്രയ്നിൽ കുടുങ്ങിയവരിൽ അധികവും. നേരത്തെ തന്നെ വിദ്യാർത്ഥികളോട് മടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും പലരും അവിടെ തുടരുകയായിരുന്നു. മാപ്പ് ഉൾപ്പെടെ നോക്കിയാണ് പലരും കീവിലെ ഇന്ത്യൻ എംബസിയിൽ എത്തിപ്പെട്ടത്. പിന്നീട് എംബസിക്കടുത്ത് തന്നെ ഇവർക്ക് താൽക്കാലിക താമസം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
Comments