കൊല്ലം: ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊല്ലം എഴുകോണിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യം കഴിച്ചാണ് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി ആരോപണമുയർന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥർ ഷോപ്പിൽ പരിശോധന നടത്തി.
സാധാരണക്കാർ കൂടുതലായി വാങ്ങുന്ന ഒൻപത് ഇനം മദ്യങ്ങളുടെ സാംപിൾ ശേഖരിച്ച് തിരുവനന്തപുരം കെമിക്കൽ ലാബിൽ പരിശോധനയ്‌ക്ക് അയച്ചു. ഫലം വന്നെങ്കിൽ മാത്രമേ മദ്യത്തിന് പ്രശ്നമുണ്ടോയെന്ന് വ്യക്തമാകൂ. പരാതിയെ തുടർന്ന് ഇന്നലെ വിൽപനശാല തുറന്നില്ല. കുറച്ച് ദിവസം മുമ്പ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊപ്പം ഇയാൾ കുടിച്ചത്.
മദ്യം കുടിച്ച ദിവസം തന്നെ കാഴ്ചക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്. എന്നാൽ അന്ന് ഒപ്പം കഴിച്ച സുഹൃത്തിന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് എക്‌സൈസ് അറിയിച്ചു.
ഇതേ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എക്സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ ബി സുരേഷ്, അസി. കമ്മീഷണർ വി റോബർട്ട്, സിഐപി എ സഹദുള്ള, ഇന്റലിജൻസ് ഇൻസ്പെക്ടർ ഉദയകുമാർ ഇൻസ്പെക്ടർ പോൾസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധന ഫലം ഉടൻ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Comments