മുംബൈ : ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കേസിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത നവാബ് മാലിക്ക് റിമാൻഡിലാണ്.
പതിവ് പരിശോധനകൾക്കായി രാവിലെ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിശോധനയ്‌ക്കിടെ വയറുവേദനയുള്ളതായി നവാബ് മാലിക്ക് ഡോക്ടറോട് പറഞ്ഞു. ഇതേ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മുംബൈയിലെ ജെജെ ആശുപത്രിയാണ് മന്ത്രി നിലവിൽ ഉള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം നവാബ് മാലിക്കിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അദ്ദേഹത്തിന്റെ പിഎ ആണ് പുറത്തുവിട്ടത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ചയാണ് നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അഞ്ച് മണിക്കൂറിലധികം നേരം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുമായി നവാബ് മാലിക്കിന് അടുത്തബന്ധമുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ.
Comments