ഇടുക്കി: കുമളിയിൽ ചേർന്ന മുല്ലപ്പെരിയാർ ഉപസമിതിയുടെ യോഗത്തിൽ നിന്നും തമിഴ്‌നാട് അംഗങ്ങൾ ഇറങ്ങിപ്പോയി. അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സാധനങ്ങൾ കൊണ്ടു പോകുന്നതിന് കേരളം തടസ്സം നിൽക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട് അംഗങ്ങൾ ഇറങ്ങിപ്പോയത്. അതേസമയം, വനം വകുപ്പിന്റെ അനുമതിയാണ് തമിഴ്‌നാട് വാങ്ങേണ്ടതെന്ന് കേരളം അറിയിച്ചു.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനായി പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകികൊണ്ടുള്ള കേരളത്തിന്റെ ഉത്തരവ് പല വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു.ഇതിന്റെ ഭാഗമായി ഉത്തരവ് നൽകിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് നൽകിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഉപസമിതി അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോയത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര ഉപസമിതിയാണ് ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തിയത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. രാവിലെ 9 മണിയ്‌ക്ക് തേക്കടിയിലെത്തിയ ഉപസമിതി അംഗങ്ങൾ, അണക്കെട്ടിന്റെ ഗാലറി, സ്പിൽവേ, സീപേജ് ജലത്തിന്റെ അളവ്, സ്പിൽവേ ഷട്ടറുകൾ എന്നിവ പരിശോധിച്ച ശേഷം കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ എത്തി ചർച്ച നടത്തുകയായിരുന്നു.
2010-2012 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടന്നത്. ജലകമ്മീഷനും, കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളും വിദഗ്ധരും ചേർന്നാണ് പരിശോധന നടത്തിയത്. ആ പരിശോധനയിൽ അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.
Comments