വാഷിംഗ്ടൺ: യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിൻമാറാൻ റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. വിവേകശൂന്യമായ യുദ്ധം റഷ്യ അവസാനിപ്പിക്കണമെന്നും ചർച്ചയുടെ വഴിയിലേക്ക് വരണമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് ആവശ്യപ്പെട്ടു. നാറ്റോ ആസ്ഥാനത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇതിന്റെ ഉത്തരവാദികളായ റഷ്യയെയും ബലാറസിനെയും മാത്രമാണ് ലോകം പഴിചാരുകയെന്നും റഷ്യ ഒരു കൈയ്യേറ്റക്കാരനാകുകയും ബലാറസ് അതിന് പ്രാപ്തമാക്കുകയുമായിരുന്നുവെന്നും ജെൻസ് സ്‌റ്റോൾട്ടൻബെർഗ് ചൂണ്ടിക്കാട്ടി.
റഷ്യയുടെ ലക്ഷ്യങ്ങൾ യുക്രെയ്‌നിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന മുന്നറിയിപ്പും നാറ്റോ സെക്രട്ടറി ജനറൽ നൽകി. യുദ്ധത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും പലായനം ചെയ്യേണ്ടി വന്നവരെയും കുറിച്ചാണ് നാറ്റോ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തിരമായി വെടിവെയ്പ് നിർത്തി സേനയെ പിൻവലിച്ച് ചർച്ചയ്‌ക്ക് തയ്യാറാകുകയാണ് റഷ്യ ചെയ്യേണ്ടതെന്നും നാറ്റോ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. റഷ്യൻ അധിനിവേശത്തിന് ശേഷം കിഴക്കൻ യൂറോപ്പിൽ കൂടുതൽ സേനയെ വിന്യസിച്ചതായും നാറ്റോ നേതൃത്വം വ്യക്തമാക്കി.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ റെസ്‌പോൺസ് ഫോഴ്‌സും സജീവമാക്കിയിട്ടുണ്ട്. കര, വ്യോമ, കടൽ മാർഗങ്ങളിലുളള സേനാ മുന്നേറ്റത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സൈനികരാണ് ഇതിന്റെ ഭാഗമാകുക. റഷ്യൻ സർക്കാർ പറയുന്ന കളവുകളുടെ അണക്കെട്ടിൽ ആരും മണ്ടൻമാരാകരുതെന്നും 30 നേതാക്കൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
Comments