റാഞ്ചി: യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കായി കൺട്രോൾ റൂം തുറന്ന് ജാർഖണ്ഡ് സർക്കാർ. യുക്രെയ്‌നിൽ കുടുങ്ങിയ അറുപതിലധികം വിദ്യാർത്ഥികളുമായി ഇതുവരെ ബന്ധപ്പെട്ടുവെന്നും അവർ സുരക്ഷിതരാണെന്നും ജാർഖണ്ഡ് സർക്കാർ അറിയിച്ചു. യുക്രെയ്‌നിൽ നിന്നും മുംബൈ, ഡൽഹി എന്നീ വിമാനത്തവാളങ്ങളിൽ എത്തിയ യാത്രക്കാർക്ക് അവിടെ നിന്നും തിരികെ ജാർഖണ്ഡിലേയ്‌ക്ക് വരാനുള്ള യാത്രാച്ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും കൺട്രോൾ റൂം തലവൻ ജോൺസൺ ടോപ്‌നോ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കളക്ടർമാർ നൽകിയ വിവരമനുസരിച്ച് നൂറിലധികം ജാർഖണ്ഡ് സ്വദേശികളാണ് യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്നത്. ജാർഖണ്ഡിന് പുറമെ, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
യുക്രെയ്‌നിൽ നിന്നും 219 ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിമാനം മുംബൈയിൽ എത്തിയിരുന്നു. യുക്രെയ്‌നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ദൗത്യത്തന് ഓപ്പറേഷൻ ഗംഗ എന്നാണ് കേന്ദ്ര സർക്കാർ പേരിട്ടിരിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി രണ്ടാമത്തെ വിമാനം പുലർച്ചെ 2.30ഓടെ രാജ്യതലസ്ഥാനത്തെത്തും.
Comments