മോസ്കോ: റഷ്യയുടെ ആണവ പ്രതിരോധ സേനയോട് സജ്ജമാവാൻ നിർദ്ദേശിച്ച് വ്ളാദിമിർ പുടിൻ. സേനയുടെ തലവൻമാർക്കാണ് പുടിൻ നിർദ്ദേശം നൽകിയത്. യുക്രെയ്നിൽ യുദ്ധം നാലാം ദിവസം പിന്നിടുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് പുടിൻ ആണവ ഭീഷണിയുമായി രംഗത്തെത്തിയത്.
റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു, റഷ്യൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ആണവ പ്രതിരോധ സേനയ്ക്ക് നിർദ്ദേശം നൽകിയത്. നാറ്റോ പ്രകോപിപ്പിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും പുടിൻ പറയുന്നു. കൂടാതെ, പടിഞ്ഞാൻ രാജ്യങ്ങളെ പുടിൻ രൂക്ഷമായി വിമർശിച്ചു.
അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്കെന്ന് സൂചന. ബെലറൂസിൽ ചർച്ച നടത്താമെന്ന റഷ്യയുടെ നിർദ്ദേശം യുക്രെയ്ൻ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യം റഷ്യ ഇതിനോടകം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയ്ൻ പ്രതിനിധി സംഘം ചർച്ചയ്ക്കായി പുറപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Comments