ധർമ്മശാല: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. ആറുവിക്കറ്റിനായിരുന്നു അവസാന ടി20 യിൽ ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, ഇന്ത്യ 16.5 ഓവറിൽ വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ പൊരുതി നേടി. തുടർച്ചയായി മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറുടെ പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.
രവീന്ദ്ര ജഡേജ 15 പന്തുകളിൽ 22 റൺസ് നേടി പുറത്താകാതെ നിന്നു. നായകൻ രോഹിതിനൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് മലയാളിതാരം സഞ്ജു സാംസണായിരുന്നു. എന്നാൽ 18 റൺസിന് താരം പുറത്തായി. നായകൻ രോഹിത് ശർമ്മ ഒമ്പത് റൺസിന് പുറത്താകുകയായിരുന്നു. പിന്നാലെ വന്ന ദീപക് ഹൂഡ 16 പന്തിൽ 21 റൺസ് നേടി
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്‌ക്ക് ആദ്യ റൺസ് എടുത്തതിന് പിന്നാലെ തന്നെ ആദ്യ വിക്കറ്റും നഷ്ടമായി. ഓപ്പണർ ഗുണതിലകയെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾ ചെയ്തു. പിന്നീട് ബാറ്റിംഗിനെത്തിയവരെ എല്ലാം ഇന്ത്യയുടെ ചുണക്കുട്ടികൾ പുറത്താക്കുകയായിരുന്നു.
വെസ്റ്റിൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾ തൂത്തുവാരിയതിനു പിന്നാലെയാണ് ശ്രീലങ്കക്കെതിരായ ടി20യിലും ഇന്ത്യ വിജയം നേടിയത്. രോഹിത് ശർമയുടെ നായകത്വത്തിലാണ് മൂന്ന് പരമ്പര വിജയങ്ങളും.
Comments