തിരുവനന്തപുരം: യുക്രെയ്ൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്കും നെഗറ്റീവ് വാർത്തകൾ പെരുപ്പിച്ച് കാണിക്കുന്നതിനുമെതിരെ ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രക്ഷിതാക്കളേയും ബന്ധുക്കളേയും വേവലാതിപ്പെടുത്തുന്ന ഊഹോപോഹങ്ങൾ പ്രചരിപ്പിച്ച് ചിലർ സംതൃപ്തിയടയുകയാണെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
യുദ്ധഭൂമിയിൽ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്, അവരുടെ ജീവനാണ് ആദ്യ പരിഗണന. പിന്നെ അവശ്യം വേണ്ട സൗകര്യങ്ങൾ. പിന്നെ തൊട്ടുകിടക്കുന്ന രാജ്യങ്ങളുടെ സഹകരണം. വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യം, ചെറിയ സൗകര്യങ്ങളുള്ള എംബസ്സി, കുറഞ്ഞ ജീവനക്കാർ, യുദ്ധം തുടരുമ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള അസൗകര്യം, യാത്രാതടസ്സങ്ങൾ, ഭക്ഷണത്തിന്റെയും മറ്റും ലഭ്യതക്കുറവ് അങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ മറ്റൊരു രാജ്യത്ത് നമ്മുടെ ഉദ്യോഗസ്ഥർ ദ്രുതഗതിയിൽ നടപടികളെടുക്കേണ്ടതുണ്ട്.
ഓരോ ഇന്ത്യക്കാരനേയും ഒരു പോറലുമേൽക്കാതെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാനുള്ള അക്ഷീണപരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. മലയാളിയായ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ സാന്നിദ്ധ്യവും ഇടപെടലും മലയാളികൾക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ ഒരു കൂട്ടർ ഇതും നമ്മുടെ നാടിനെതിരെ തിരിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണെന്ന് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക. ഊഹോപോഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കരുത്. വീഡിയോ ഗെയിമുകളെ ബോംബുവർഷമാക്കാൻ നമുക്ക് മിടുക്കുണ്ട്. ഷവർമ്മക്കുവേണ്ടി പുതിയ യുദ്ധം തുടങ്ങാനും നമുക്ക് സാധിക്കും. ലാഭക്കൊതിയുടെ പരസ്പര യുദ്ധം ദയവായി നിർത്തണം. ഈ കാലവും കടന്നുപോകും. ആർക്കും ഒരു പോറലുമേൽക്കാതെ സുരക്ഷിതരായി നമ്മുടെ കൂടപ്പിറപ്പുകൾ കൂടണയും. മോദിയുണ്ടെങ്കിൽ എന്തും സാധ്യമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Comments