ന്യൂഡൽഹി: ഇന്ത്യാ-പാകിസ്താൻ നദീജല കരാർ സംബന്ധിച്ച ഉന്നതതല യോഗം പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കും. സിന്ധു നദിജല കരാറുമായി ബന്ധപ്പെട്ടാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ജലകമ്മീഷന്റെ ഉന്നതതല പ്രതിനിധികളാണ് ഇസ്ലാമാബാദിലെത്തിയിരിക്കുന്നത്. വാഗാ അതിർത്തി വഴിയാണ് ഇന്ത്യൻ സംഘം പാകിസ്താനിലേക്ക് കടന്നത്. മൂന്ന് ദിവസത്തെ ചർച്ചകൾ ഇന്ന് ആരംഭിക്കും. മാർച്ച് മൂന്നിന് സംഘം ഇന്ത്യയിലേക്ക് മടങ്ങും.
പാകിസ്താനിലെ പ്രധാന നദിയായ സിന്ധുവിലെ ജല ലഭ്യത പഞ്ചാബ് പ്രവിശ്യ യിലെ കാർഷിക സമൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ജല കമ്മീഷൻ മേധാവി പ്രദീപ് കുമാർ സക്‌സേനയാണ് സംഘത്തെ നയിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 23,24 തിയതികളിലാണ് സിന്ധു നദീജല കരാർ സംബന്ധിച്ച യോഗം ഡൽഹിയിൽ നടന്നത്.
1960ലാണ് ഇന്ത്യയും പാകിസ്താനും സിന്ധു നദീജല കരാർ ഒപ്പിട്ടത്. എല്ലാ വർഷവും നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളും അതാത് സമയത്തെ ഭൂമിശാസ്ത്രവും കാലാവസ്ഥാപരവുമായ മാറ്റങ്ങൾ വിലയിരുത്തണമെന്നുമാണ് തീരുമാനം. 2020ൽ കൊറോണ കാരണം ആ വർഷത്തെ യോഗം നടന്നില്ല. സിന്ധു നദിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ രണ്ട് ജലവൈദ്യുത പദ്ധതികളുടേയും ചർച്ചകൾ നടക്കും. പാകുൽ ദുൽ(1000 മെഗാവാട്ട്), ലോവർ കൽനായ്(48 മെഗാവാട്ട്) പദ്ധതികളാണ് പൂർത്തിയായിരിക്കുന്നത്. കരാർ പ്രകാരമുള്ള എല്ലാ മാനദണ്ഡ ങ്ങളും ഇന്ത്യ പാലിച്ചെന്നും ജലകമ്മീഷൻ അറിയിച്ചു.
Comments