തിരുവനന്തപുരം: മെഡിക്കൽ വിദ്യാർത്ഥിയായ കർണാടക സ്വദേശി നവീൻ യുക്രെയ്‌നിൽ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീനിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈയൊരു ഘട്ടത്തിൽ മലയാളി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. അവിടെ അകപ്പെട്ടിരിക്കുന്ന കുട്ടികൾക്കും അവരുടെ ഉറ്റവർക്കും ധൈര്യം പകരാൻ നമുക്ക് കഴിയണം. നാം പകർന്നു നൽകുന്ന കരുത്ത് തീർച്ചയായും അവരെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്. പരമാവധി സംയമനത്തോടെ ഈ ഘട്ടത്തെ അഭിമുഖീകരിക്കുക എന്നതാണ് നാമോരോരുത്തരും ചെയ്യേണ്ടത്.
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രെയ്‌നിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എല്ലാവരും രാപ്പകൽ ഇല്ലാതെ പരിശ്രമിച്ച് വരികയാണ്. യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയുടെയും വിദേശകാര്യവകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഇതിനകം 187 മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നമ്മുക്ക് കഴിഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എല്ലാവരെയും സുരക്ഷിതമായി തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ഘട്ടത്തിൽ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടർത്താതെ ചുറ്റുമുള്ളവർക്ക് പ്രതീക്ഷ നൽകാനും നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തുന്നവരെ ഡെൽഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച് ലെയ്സൺ ഓഫീസറുടെ ചുമതലയും നൽകി. നോർക്ക റൂട്ട്സിന്റെ 1 800 425 3939 എന്ന നമ്പരിൽ എപ്പോഴും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും ആ കൺട്രോൾ റൂം പ്രവർത്തിക്കുണ്ട്. അവിടെ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ തന്നെ വിദേശകാര്യ വകുപ്പിനെയും യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയെയും അറിയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Comments