കീവ്: റഷ്യയുടെ അധിനിവേശത്തിനെ കിടഞ്ഞ് പ്രതിരോധിക്കുന്ന യുക്രെയ്‌നെ സഹായിക്കാൻ ടെന്നീസ് താരം സെർജി സ്റ്റാഖോവ്സ്‌കിയും ബോക്സർ വാസിലി ലോമാചെങ്കോയും. സൈന്യത്തിന്റെ ഭാഗമായി റഷ്യൻ ആക്രമണത്തിനെതിരെ പോരാടാൻ തയ്യാറാണെന്ന് ഇരുവരും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലപാടിന് പിന്നാലെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ് ഇരുവരും.
എന്റെ തോക്ക് ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷ. എന്നാൽ അതെടുക്കേണ്ടി വന്നാൽ അതുപയോഗിക്കാൻ എിക്കറിയാമെന്ന് 36-കാരനായ സ്റ്റാഖോവ്‌സ്‌കി പറഞ്ഞു. ജനുവരിയിലെ ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം ടെന്നീസിൽ നിന്ന് വിരമിച്ച സ്റ്റാഖോവ്‌സ്‌കി, യുദ്ധസാഹചര്യത്തിൽ യുക്രെയ്ൻ പ്രതിസന്ധിയിലായതോടെ കീവിലേക്ക് മടങ്ങിയിരിക്കുകയാണ്.
അതേസമയം ബോക്സർ വാസിലി ലോമാചെങ്കോ സൈന്യത്തിൽ ഇതിനോടകം ചേർന്ന് കഴിഞ്ഞു. തോളിൽ റൈഫിൾ അണിഞ്ഞ് സൈനിക വേഷം ധരിച്ച് നിൽക്കുന്ന ചിത്രം അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. യുക്രെയ്‌ന്റെ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്സിൽ ചേർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്‌നിലെ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ ഒലെക്സാണ്ടർ ഉസൈക്കും കരാറിൽ ഒപ്പുവെച്ചതായാണ് വിവരം. കഴിഞ്ഞ സെപ്തംബറിൽ നടന്ന മത്സരത്തിൽ ബ്രിട്ടന്റെ ആന്റണി ജോഷ്വയെ തോൽപ്പിച്ച ഉസൈക്, യുദ്ധസാഹചര്യത്തിൽ രാജ്യത്തെ സഹായിക്കാനായി ലണ്ടൻ വിട്ട് യുക്രെയ്‌നിലേക്ക് മടങ്ങിയെന്നാണ് വിവരം. കീവിലെ നിലവിലെ മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ മുൻ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ കൂടിയാണ്.
Comments