കൊച്ചി : രാജ്യ താല്പര്യവും, സുരക്ഷയുമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന് ഹൈക്കോടതി. മീഡിയ വൺ ചാനലിന് സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്
രാജ്യതാൽപര്യത്തിന് വിരുദ്ധമായ കാരണങ്ങളുണ്ടെങ്കിൽ മതിയായ ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുണ്ടെന്ന കേന്ദ്ര സർക്കാർ വാദങ്ങൾ കണക്കിലെടുത്താണ് അപ്പീൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് തള്ളിയത്. ചാനൽ മാനേജ്മെന്റും, ജീവനക്കാരും പത്രപ്രവർത്തക യൂണിയനും നൽകിയ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത് .
രാജ്യതാല്പര്യവും സുരക്ഷയുമാണ് മറ്റെന്തിനേക്കാളും പ്രധാനം. സംപ്രേഷണ വിലക്കേർപ്പെടുത്തിയ സർക്കാർ നടപടിയിൽ തെറ്റില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.സംപ്രേഷണ വിലക്കിനുള്ള കാരണങ്ങളും ലൈസൻസ് പുതുക്കി നൽകാതിരുന്നതിനെ സംബന്ധിച്ചുള്ള മറുപടിയും രഹസ്യ രേഖയായി കേന്ദ്ര സർക്കാർ ഡിവിഷൻ ബഞ്ചിനു കൈമാറിയിരുന്നു. ഇതും കൂടി പരിശോധിച്ചാണ് അപ്പീൽ ഹർജി ഡിവിഷൻ ബഞ്ച് തള്ളിയത്.
തങ്ങളുടെ വാദങ്ങൾ കൃത്യമായി സിംഗിൾ ബഞ്ച് പരിഗണിച്ചില്ലെന്നും ലൈസൻസ് പുതുക്കി നൽകാതിരുന്നതിനു കാരണമായി പറയുന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ വിശ്വാസ്യത സംശയകരമാണെന്നുമായിരുന്നു അപ്പീലിൽ മീഡിയാ വണ്ണിന്റെ വാദം.എന്നാൽ കൃത്യമായ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് അഡീഷണൽ സോളിസിറ്റർ കോടതിയെ അറിയിച്ചിരുന്നു.
രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ക്ലിയറൻസ് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ്സമ്മതിച്ചതിനെ തുടർന്നാണ് മീഡിയാ വണ്ണിന് റ സംപ്രേഷണം നിർത്തിവയ്‌ക്കാൻവാർത്താ വിനിമയ മന്ത്രാലയം ഉത്തരവിട്ടത്. കേന്ദ്ര സർക്കാർ നടപടി പിന്നീട് ഹൈക്കോടതി സിംഗിൾ ബഞ്ചും ശരി വച്ചു. രഹസ്യാന്വേഷണ റിപ്പോർട്ടിലെ പരാമർശങ്ങൾ ഗുരുതരമെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാനാകില്ലെന്നുമായിരുന്നു സിംഗിൾ ബഞ്ചിന്റെ നിലപാട്. ഈ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചും അംഗീകരിക്കുകയായിരുന്നു.
അപ്പീൽ ഡിവിഷൻ ബഞ്ചും തള്ളിയതോടെ ചാനലിനുള്ള സംപ്രേഷണ വിലക്ക് തുടരും. ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടതോടെ സുപ്രീം കോടതിയെ സമീപിക്കാനാണ് മീഡിയ വണ്ണിന്റെ തീരുമാനം.
Comments