കൊച്ചി: പോലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐയ്‌ക്ക് ചോർത്തി നൽകിയ സംഭവത്തിൽ സർക്കാർ ഹൈക്കോടതിയിൽ. വിഷയം അതീവ ഗുരുതരമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം വിഷയത്തിൽ രേഖാമൂലം മറുപടി നൽകാൻ സർക്കാർ കോടതിയോട് സാവകാശം തേടി.
വിവരങ്ങൾ ചോർത്തി നൽകിയതിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അടുത്ത പത്ത് ദിവസത്തിന് ശേഷം ഹർജി പരിഗണിക്കാനായി മാറ്റി.
തൊടുപുഴയിലെ 150ഓളം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ സംബന്ധിച്ച വിവരം കരിമണ്ണൂർ സ്‌റ്റേഷനിലെ പോലീസുകാരനായ പി.കെ അനസ് എസ്ഡിപിഐയ്‌ക്ക് ചോർത്തി നൽകുകയായിരുന്നു.
പോലീസിന്റെ ഔദ്യോഗിക വിവരം ചോർത്തി നൽകിയെന്ന കാര്യം പുറത്തുവന്നതോടെ കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടിയെടുത്തു. സസ്‌പെൻഷൻ നൽകിയ ഇയാളെ പിന്നീട് സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ വാട്‌സാപ്പിലൂടെയായിരുന്നു അനസ് ചോർത്തി നൽകിയത്. പോലീസിന്റെ ഡേറ്റാബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയതിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ.ഹരിപാലിന്റെ സിംഗിൾ ബെഞ്ചിന് മുന്നിലുള്ളത്.
Comments