യുദ്ധമുഖത്ത് നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. സ്വന്തം നാട്ടിൽ നിന്ന് എങ്ങോട്ടെന്നറിയാതെ പോകേണ്ടി വരുന്ന യുക്രെയ്‌നികൾ ഒരു വശത്ത്.. മറുവശത്ത് രാജ്യത്ത് പഠനത്തിനും മറ്റുമായെത്തിയ പതിനായിരക്കണക്കിന് വിദേശികൾ.. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കിട്ടുന്നതെല്ലാം കെട്ടിപ്പറുക്കി അതിർത്തി കടക്കുമ്പോൾ ഇക്കൂട്ടത്തിലെ മൃഗസ്‌നേഹികൾ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു.
ജീവനും ജീവിതത്തിനും വേണ്ടിയുള്ള ഓട്ടത്തിൽ വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല ഉടമസ്ഥരാരും തന്നെ.. ലഗേജുകൾക്കൊപ്പം മൃഗങ്ങളെയും കൂടെക്കൂട്ടി പലരും അതിർത്തി കടന്നു. മറ്റ് പലർക്കും ലഗേജുകളും ആഹാര സാധനങ്ങളും ഉപേക്ഷിച്ച് വളർത്തുമൃഗത്തെ തോളിലേറ്റി നടക്കേണ്ടി വന്നു. ഇത്തരത്തിൽ കിലോമീറ്ററുകൾ നടന്ന് അതിർത്തി കടന്ന് എത്തിയവരിൽ ഇന്ത്യക്കാരും ഏറെ.. മലയാളി വിദ്യാർത്ഥിനിയായ ആര്യയും അവളുടെ ഹസ്‌കിയും രക്ഷാദൗത്യത്തിന്റെ ഭാഗമായ കാഴ്ചയും നാം കണ്ടതാണ്..
ഇതിനിടെയാണ് രക്ഷാദൗത്യം ഏകോപിപ്പിക്കാൻ അയൽരാജ്യമായ പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ്, വളർത്തുമൃഗങ്ങളെ ചേർത്തുപിടിച്ച ഇന്ത്യൻ വിദ്യാർത്ഥികളെ പ്രശംസിച്ച വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
Fascinating how the four-legged companions of some of the #IndianStudents have beautifully played the supporting role.
Loving, caring and always on the guard. No wonder they won't leave without them.#OperationGanga #TailsOfFriendship#NoIndianLeftBehind @PMOIndia @narendramodi pic.twitter.com/fUABmtUS65— General Vijay Kumar Singh (@Gen_VKSingh) March 3, 2022
എന്തുകൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് മടങ്ങാൻ ഇന്ത്യൻ വിദ്യാർത്ഥികൾ തയ്യാറാകാതിരുന്നതെന്ന് വ്യക്തമാകുകയാണ്.. ഈ നാൽകാലികളുടെ പിന്തുണ വിവരണാതീതമാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും തന്റെ ഉടമസ്ഥർക്ക് സ്‌നേഹവും സുരക്ഷയും നൽകുകയാണ് ഈ മൃഗങ്ങൾ. അവയെ കൂട്ടാതെ ഉടമസ്ഥർക്ക് മടങ്ങാനാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ഇന്ത്യൻ വിദ്യാർത്ഥികളെയും അവരുടെ മൃഗങ്ങളെയും കാണാം. നാൽകാലികളെ തലോടാനും സ്‌നേഹപ്രകടനം കാണിക്കാനും കേന്ദ്രമന്ത്രി വിസ്മരിച്ചില്ല..
Comments