കീവ്: റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ പാടുപെടുന്ന യുക്രെയ്നെ സഹായിക്കാൻ രാജ്യത്തെ പൗരനായ ടെന്നീസ് താരം സെർജി സ്റ്റാഖോവ്‌സ്‌കി തയ്യാറായി മുന്നോട്ട് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ ഭാഗമായി ഔദ്യോഗിക രേഖയിൽ ഒപ്പുവെച്ചതായും സ്റ്റാഖോവ്‌സ്‌കി അറിയിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തിനായി പോരാടാൻ കുടുംബത്തോട് യാത്ര പറഞ്ഞ് കീവിലെത്തിയിരിക്കുകയാണ് സ്റ്റാഖോവ്‌സ്‌കി.
മൂന്ന് ചെറിയ കുട്ടികളാണ് ടെന്നീസ് താരത്തിനുള്ളത്. അച്ഛൻ പോകുന്നത് യുദ്ധത്തിനാണെന്ന് കുട്ടികളെയറിയിക്കാതെയാണ് സ്റ്റാഖോവ്‌സ്‌കിയുടെ വരവ്. എന്തിനാണ് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് യുദ്ധത്തിൽ പോരാടാൻ ഇറങ്ങിതിരിച്ചതെന്ന ചോദ്യത്തിന് സ്റ്റാഖോവ്‌സ്‌കി പറഞ്ഞ മറുപടിയിങ്ങനെയാണ്. ഭൂപടത്തിൽ എന്നും യുക്രെയ്ൻ ഉണ്ടാകണമെന്നും അത് കാണണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഇറങ്ങിവരവ് എളുപ്പമുള്ള തീരുമാനമായിരുന്നില്ല.. വീട്ടിലിരിക്കുകയാണെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. എന്റെ നാട്ടിലേക്ക് തിരിച്ചുവരാതിരുന്നതിൽ നഷ്ടബോധം തോന്നും.. അതുകൊണ്ടാണ് ഇവിടെയെത്തിയതെന്ന് സ്റ്റാഖോവ്‌സ്‌കി പറഞ്ഞു.
ഞാൻ ജനിച്ചത് ഇവിടെയാണ്.. എന്റെ പൂർവ്വികരെ അടക്കം ചെയ്തത് ഇവിടെയാണ്.. എന്റെ മക്കളോട് പറയാൻ ഒരു ചരിത്രം വേണം.. ഞാൻ വീട്ടിലിരിക്കുകയും യുക്രെയ്ൻ പരാജയപ്പെടുകയും ചെയ്യുകയാണെങ്കിൽ, ചരിത്രപുസ്തകങ്ങളിൽ പോലും പിന്നീട് യുക്രെയ്ൻ ഉണ്ടാകില്ല.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നുണകളാകും ചരിത്ര പുസ്തകങ്ങളുടെ താളുകളിൽ ഇടംപിടിക്കുകയെന്നും യുക്രെയ്‌ന്റെ ആധുനിക ചരിത്രം ഉണ്ടാകുകയില്ലെന്നും ടെന്നീസ് താരം പറഞ്ഞു.
2013ൽ നടന്ന വിംബിൾഡണിൽ റോജർ ഫെഡററെ തോൽപിച്ചയാളാണ് സ്റ്റാഖോവ്സ്‌കി. നേരത്തെ തന്നെ സൈനിക പരിശീലനത്തിന്റെ ഏറ്റവും അടിസ്ഥാന തലത്തിലുള്ള ക്ലാസ് സ്റ്റാഖോവ്സ്‌കിക്ക് ലഭിച്ചിരുന്നു. തന്നെപോലെയുള്ളവരാകാം സേനയുടെ അവസാന ആശ്രയമെന്നും സ്റ്റാഖോവ്സ്‌കി പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിനും സ്റ്റാഖോവ്സ്‌കി മറുപടി നൽകി. ഉത്തരമില്ലാത്ത ഒരു ചോദ്യമാണിത്. ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് പറയാൻ ഒരു വ്യക്തിയും ആഗ്രഹിക്കില്ല. എനിക്ക് എന്റെ കുട്ടികളെ കാണണം, എന്റെ ഭാര്യയെ കാണണം.. ആ ലക്ഷ്യം സാധിക്കുമെന്ന് പ്രത്യാശിക്കാമെന്നും സ്റ്റാഖോവ്സ്‌കി പ്രതികരിച്ചു.
Comments