ന്യൂഡൽഹി: യുക്രെയ്ൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്നു. ഓപ്പറേഷൻ ഗംഗയുടെ പുരോഗതിയും യുക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്തു. പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന എട്ടാമത്തെ ഉന്നതതല യോഗമാണിത്.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യുക്രെയ്‌നിൽ അവശേഷിക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിയാണ് പ്രധാനമായും യോഗം വിലയിരുത്തിയത്. കീവിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റതായും ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
വ്യോമസേന കൂടി രംഗത്തിറങ്ങിയതോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായിട്ടുണ്ട്. മൂന്ന് സി 17 സൈനിക വിമാനങ്ങളിലായി 630 പേരെയാണ് രാജ്യത്ത് എത്തിച്ചത്. റൊമാനിയ, ഹംഗറി എന്നിവിടങ്ങളിൽ നിന്നായിരുന്നു ഈ ഒഴിപ്പിക്കൽ. ഇതുവരെ 9000 ത്തിലധികം പേരെയാണ് തിരിച്ചെത്തിച്ചിട്ടുളളത്.
ആക്രമണം രൂക്ഷമായ മേഖലകളിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ മാനുഷീക ഇടനാഴി രൂപീകരിക്കണമെന്ന യുക്രെയ്‌ന്റെ നിർദ്ദേശം റഷ്യ അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്യുന്നുണ്ട്.
Comments