ആലപ്പുഴ: ജില്ലയുടെ പുതിയ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. ആലപ്പുഴ ജില്ലയുടെ 53ാമത്തെ കളക്ടറാണ് രേണു രാജ്. പുതിയ കളക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. മാതാപിതാക്കൾക്കൊപ്പമാണ് രേണു രാജ് കളക്ടറേറ്റിലെത്തിയത്.
ആലപ്പുഴ കളക്ടറായിരുന്ന എ.അലക്‌സാണ്ടർ വിരമിച്ചതോടെയാണ് പുതിയ കളക്ടറായി രേണു രാജ് ചുമതലയേറ്റത്. 2015 ഐഎഎസ് ബാച്ചിൽ ഉൾപ്പെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും, അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങിയാണ് രേണു ചുമതലയേറ്റത്.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശ്ശൂരിലും ദേവികുളത്തും സബ് കളക്ടർ, എറണാകുളം അസിസ്റ്റന്റ് കളക്ടർ എന്നീ ചുമതലകൾ രേണു വഹിച്ചിട്ടുണ്ട്. രാജകുമാരൻ നായരാണ് രേണു രാജിന്റെ പിതാവ്, അമ്മ വി.എൻ.ലത.
ആലപ്പുഴ ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ടറാണ് രേണു. ജില്ലയുടെ കളക്ടറായി രേണു രാജ് ചുമതലയേറ്റതോടെ, സംസ്ഥാനത്തെ പത്ത് ജില്ലകളുടെ തലപ്പത്ത് വനിതകളാണ് കളക്ടർ സ്ഥാനത്ത് ഇരിക്കുന്നത്.
തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസ, കൊല്ലം ജില്ലയിൽ അഫ്‌സാന പർവീൻ, പത്തനംതിട്ടയിൽ ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴയിൽ ഇനി മുതൽ ഡോ.രേണു രാജ്, കോട്ടയത്ത് ഡോ.പി.കെ. ജയശ്രീ, ഇടുക്കിയിൽ ഷീബ ജോർജ്, തൃശൂർ ജില്ലയിൽ ഹരിത വി. കുമാർ, പാലക്കാട് മൃൺമയി ജോഷി, വയനാട് എം.ഗീത, കാസർകോട് ജില്ലയിൽ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് കേരളത്തിലെ പത്ത് ജില്ലകളിലെ വനിതാ സാരഥികൾ.
Comments