മോസ്‌കോ: റഷ്യയിലെ എല്ലാ പരസ്യങ്ങളും ഗൂഗിൾ താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു. ഗൂഗിൾ ഡിസ്‌പ്ലേ പരസ്യം, യൂട്യൂബ്, സെർച്ച് എന്നിവയുൾപ്പെടെ റഷ്യയിലെ ഗൂഗിളിന്റെ എല്ലാ പരസ്യങ്ങളും നിർത്തിയെന്ന് ഗൂഗിൾ വ്യക്തമാക്കി. യുക്രെയ്‌നെതിരെ റഷ്യയുടെ ആക്രമണം അവസാനിപ്പിച്ചാൽ മാത്രമായിരിക്കും ഇനി ഗൂഗളിന്റെ പരസ്യ സേവനങ്ങൾ റഷ്യയിൽ ലഭ്യമാകുകയുള്ളൂ.
‘യുക്രെയ്‌നിൽ റഷ്യയുടെ ആക്രമണങ്ങൾ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റഷ്യയിലെ എല്ലാ പരസ്യങ്ങളും നിർത്തുന്നതായി അറിയിക്കുന്നു. റഷ്യയുടെ അധിനിവേശം അവസാനിച്ചാൽ മാത്രമേ ഇനിമുതൽ ഗൂഗിളിന്റെ പരസ്യങ്ങൾ രാജ്യത്ത് കാണാനാകൂ’ ഗൂഗിൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും റഷ്യയിൽ പരസ്യം ചെയ്യുന്നത് താൽക്കാലികമായി നിർത്താൻ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽ പരസ്യങ്ങൾ കാണിക്കുന്നത് തടയാൻ ഗൂഗിളും മെറ്റയും നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു.
അതേസമയം, റഷ്യയുടെ മീഡിയ ഔട്ട്‌ലെറ്റുകൾക്ക് ഇനിമുതൽ പരസ്യവരുമാനം നൽകുകയില്ലെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു. സമാനരീതിയിൽ കഴിഞ്ഞ ദിവസം യൂട്യൂബും ഫേസ്ബുക്കും നടപടിയെടുത്തിരുന്നു. പുതിയ അക്കൗണ്ടുകൾ അനുവദിക്കില്ലെന്ന് ട്വിറ്ററും അറിയിച്ചിരുന്നു.
Comments