ഛണ്ഡീഗഡ് : ഒരു ഇടവേളയ്‌ക്ക് ശേഷം നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നടപടികൾ വേഗത്തിലാക്കി ഹരിയാന സർക്കാർ. ഇതിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ബിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി അനിൽ വിജ് ആണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
നിലവിൽ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹരിയാന നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2022 എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്. നിർബന്ധിച്ചോ, വിവാഹം ചെയ്‌തോ മറ്റ് നിയമവിരുദ്ധ മാർഗ്ഗങ്ങൾ വഴിയോ മതം മാറ്റുന്നത് തടയുന്നതാണ് ബില്ല്. നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നയാൾക്ക് ശക്തമായ ശിക്ഷ നൽകുന്നതാണ് ബില്ല്.
ബില്ലിനെ വിശ്വഹിന്ദു പരിഷത് സ്വാഗതം ചെയ്തു. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായുള്ള നിയമ നിർമ്മാണത്തിനായുള്ള സർക്കാരിന്റെ ഈ മുന്നോട്ടുപോക്ക് അഭിനന്ദനാർഹമാണെന്ന് വിഎച്ച്പി അഭിപ്രായപ്പെട്ടു. അതേസമയം ബില്ലിനെ കോൺഗ്രസ് എതിർത്തു. ബില്ലിന്റെ കോപ്പി സഭയിൽ കീറിയെറിഞ്ഞാണ് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയത്.
Comments