തിരുവനന്തപുരം : സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ നിരക്ക്. പവന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 38,720 ആയി.
മാർച്ച് മാസം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. മാർച്ച് ഒന്നിന് 46,700 ആയിരുന്നു 22 കാരറ്റ് സ്വർണം എട്ട് ഗ്രാമിന് വില. എന്നാൽ മാർച്ച് രണ്ടിന് ആയിരം രൂപ വർദ്ധിച്ച് ഇത് 47,700 ആയി ഉയർന്നു. മാർച്ച് മൂന്നിന് ഒരു പവന് നാനൂറ് രൂപ കുറഞ്ഞെങ്കിലും വീണ്ടും വർദ്ധിക്കുകയായിരുന്നു. 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 52,050 രൂപയാണ് ദേശീയ വിപണിയിൽ ഇന്നത്തെ വില.
സംസ്ഥാന നികുതി, എക്‌സൈസ് തീരുവ, മേക്കിംഗ് ചാർജ്, യുക്രെയ്ൻ – റഷ്യ സംഘർഷം എന്നിവയെല്ലാം സ്വർണ വില വർദ്ധിക്കാൻ കാരണം ആയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന് പുറമേ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതും വില വർദ്ധനവിന് കാരണം ആണ്.
അതേസമയം യുക്രെയ്‌നിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ. യുദ്ധം ഓഹരിവിപണിയിൽ വലിയ ഇടിവ് ഉണ്ടാക്കിയിരുന്നു. ഇത് സ്വർണത്തിന്റെയും, ക്രൂഡ് ഓയിലിന്റെയും വില വർദ്ധിക്കുന്നതിലേക്കും വഴിവെച്ചു. സമാധാനം പുന:സ്ഥാപിക്കുന്നതിലൂടെ ഓഹരിവിപണി വീണ്ടും മുന്നേറുമെന്നാണ് പ്രതീക്ഷ.
Comments