മോസ്‌കോ: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ച് ആഗോള ടെക് ഭീമനായ ആപ്പിൾ റഷ്യയിൽ അവരുടെ ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവെച്ചിരുന്നു.സെയിൽ ചാനലുകളിലേക്കുള്ള എല്ലാ കയറ്റുമതിയും നിർത്തി വെച്ചതിന് പുറമേ ആപ്പിൾ പേ പോലുള്ള സേവനങ്ങളും കമ്പനി റഷ്യയിൽ നിർത്തി വെച്ചിരുന്നു.
ആപ്പിളിന്റെ ഉപരോധം റഷ്യയിൽ പ്രാബല്യത്തിൽ വന്നതോടെ കമ്പനിയുടെ നടപടിയോട് കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ഒരു റഷ്യക്കാരൻ. റഷ്യൻ യുവാവ് തന്റെ ഐപാഡ് ചുറ്റിക കൊണ്ട് അടിച്ച് തകർക്കുന്ന വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
ഇതാണ് നിങ്ങളുടെ ഉപരോധങ്ങളോടുള്ള ഞങ്ങൾ റഷ്യക്കാരുടെ പ്രതികരണമെന്ന് റഷ്യൻ ഭാഷയിൽ പറഞ്ഞുകൊണ്ടാണ് ആപ്പിൾ ഉപകരണങ്ങൾ അദ്ദേഹം അടിച്ച് തകർക്കുന്നത്.
ചുറ്റിക കൊണ്ട് മകന്റെ ഐപ്പാഡിൽ ആഞ്ഞടിക്കുന്ന യുവാവ് മകനെ കൊണ്ടും ഇത് ചെയ്യിക്കുന്നുണ്ട്. അമേരിക്കൻ ഉപരോധങ്ങളോടുള്ള ഞങ്ങളുടെ പ്രതികരണം ഇതാണ്.ഞങ്ങൾ നിങ്ങളെ ഭയപ്പെടുന്നില്ല, നിങ്ങളുടെ ‘മനോഹരമായ’ ഉപകരണങ്ങളും സേവനങ്ങളു ഇല്ലാതെയും ഞങ്ങൾ ജീവിക്കുമെന്ന് യുവാവ് വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ട്വിറ്ററിൽ വൈറലായ ഈ വീഡിയോ 1.8 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ഞങ്ങൾ വലിയ രീതിയിൽ ഉത്കണ്ഠാകുലരാണ്.അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ആളുകൾക്കൊപ്പവും നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കിയാണ് ആപ്പിൾ റഷ്യയിൽ വിൽപ്പനയും മറ്റ് സേവനങ്ങളും നിർത്തി വെച്ചത്.മാനുഷിക മൂല്യങ്ങളെ പരിഗണിക്കുന്നുവെന്ന് പറഞ്ഞ കമ്പനി അഭയാർത്ഥി പ്രതിസന്ധിക്ക് സഹായം നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ആപ്പിളിന് പുറമേ സാംസങ്ങും റഷ്യയിൽ സേവനം നിർത്തുമെന്നാണ് വിവരം.
Comments