പൂനെ: ഇന്ത്യ ഇന്ന് ഒരുപാട് മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഇന്ന് ലോകത്തെ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നായി മാറിയിരിക്കുകയാണ്. യുക്രെയ്ൻ ഒഴിപ്പിക്കൽ ദൗത്യം വിജയകരമായിരിക്കുകയാണ്. വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിംബയോസിസ് യൂണിവേഴ്സിറ്റിയുടെ സുവർണ്ണ ജൂബിലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡപ്പ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നീ പദ്ധതികൾ രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുകയാണ്. കൊറോണയെ കൈകാര്യം ചെയ്ത പോലെ പുതിയ സാഹചര്യത്തേയും നേരിടുന്നുവെന്ന് പ്രാധാനമന്ത്രി കൂട്ടിച്ചേർത്തു.
സോഫ്റ്റ്വെയർ മുതൽ ആരോഗ്യം വരെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള മേഖലകളിൽ യുവാക്കൾക്കായി പുതിയ അവസരങ്ങൾ കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മൊബൈൽ നിർമ്മാണ മേഖലയിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറി. ഏഴ് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ രണ്ട് മൊബൈൽ നിർമ്മാണ കമ്പനിമാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അത് 200 ആയെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കളോട് അവരുടേതായ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളുടെ ശക്തിയിൽ സർക്കാർ വിശ്വസിക്കുന്നു. അതിനാലാണ് ഒന്നിനു പുറകെ ഒന്നായി പുത്തൻ വഴികൾ അവർക്കായി തുറന്നു നൽകുന്നത്. സർക്കാർ മുന്നോട്ട് വെയ്ക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു.
Comments