യുക്രെയ്‌നുമായി യുദ്ധം ആരംഭിച്ചശേഷം അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളാൽ നട്ടം തിരിയുകയാണ് റഷ്യ. ഉപരോധം രാജ്യത്തിന്റെ സാാമ്പത്തിക ഭദ്രതയെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ ഞായറാഴ്ച പത്രസമ്മേളനത്തിന് എത്തിയ സെൻട്രൽ ബാങ്ക് ഓഫ് റഷ്യയുടെ മേധാവി എൽവിറ നബിയുല്ലീനയുടെ വേഷമാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. ശവസംസ്‌കാരത്തിന് ധരിക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് അവർ എത്തിയത്.
ഇത് റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെ സൂചിപ്പിക്കാനാണെന്ന്് ചിലർ വിമർശിച്ചു. സമ്പദ്‌വ്യവസ്ഥയുടെ ‘മരണം’ ആണ് കറുത്ത വേഷത്തിലൂടെ നബിയുല്ലീന വ്യക്തമാക്കിയതെന്ന് ചിലർ സൂചിപ്പിച്ചു. നാണയപ്പെരുപ്പവും റൂബിളിന്റെ തകർച്ചയും കാരണം സെൻട്രൽ ബാങ്കിന്റെ പ്രധാന പലിശ നിരക്ക് റെക്കോർഡ് ആയ 20 ശതമാനം ആയി വർദ്ധിക്കുമെന്ന് നബിയുല്ലീന പ്രവചിച്ചു. കടുത്ത ഉപരോധത്തിന്റെ ഫലമായി റഷ്യയുടെ സമ്പദ്‌വ്യവസ്ഥ 7 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
‘ഇത്തവണ അവർ കറുത്ത നിറത്തിലായിരുന്നു, ബ്രൂച്ച് ഇല്ലായിരുന്നു. പുടിന്റെ നയത്തോട് അവർ വിയോജിക്കുന്നുന്നുവെന്നല്ല ഇത് അർഥമാക്കുന്നത്്, മറിച്ച് സാധാരണ പണനയത്തെ കുഴിച്ചുമൂടാനുള്ള സമയമാണിത് എന്ന് സൂചനയായാണ് നൽകുന്നത് ‘ സയൻസസ് പോയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായ സെർജി ഗുറീവ് പറഞ്ഞു. പാശ്ചാത്യ ഉപരോധങ്ങൾ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് ഡ്രസ്‌കോഡിലൂടെ നൽകുന്ന സന്ദേശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുദ്ധ പ്രഖ്യാപനത്തിന് സമാനമായ ഉപരോധം: പുടിൻ
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉപരോധത്തിനെതിരെ ആഞ്ഞടിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, റഷ്യൻ ഫെഡറേഷനുമേലുള്ള ഏത് ഉപരോധവും യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണെന്ന് ശനിയാഴ്ച പറഞ്ഞു. ഏർപ്പെടുത്തുന്ന ഈ ഉപരോധങ്ങൾ യുദ്ധ പ്രഖ്യാപനത്തിന് സമാനമാണ്. മോസ്‌കോയ്‌ക്കടുത്തുള്ള എയ്‌റോഫ്‌ലോട്ട് പരിശീലന കേന്ദ്രത്തിൽ ഒരു കൂട്ടം വനിതാ ഫ്‌ലൈറ്റ് അറ്റൻഡന്റുകളോട് സംസാരിക്കവെ പുടിൻ പറഞ്ഞു.















