ആലപ്പുഴ : ബൈക്കിനുള്ളിൽ ഒളിച്ച മൂർഖനെ കാത്ത് വീട്ടുകാർ നിന്നത് അഞ്ച് മണിക്കൂർ. തുടർന്ന് വാവ സുരേഷ് എത്തി കക്ഷിയെ നിമിഷ നേരം കൊണ്ട് പിടികൂടി. ചാരുമൂട് ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ മുകേഷിന്റെ വീട്ടിലെ ബൈക്കിൽ കഴിഞ്ഞ ദിവസമാണ് പാമ്പ് കയറിയത്. ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വാവ സുരേഷിന്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്.
വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റും യമഹ ബൈക്കുമാണുണ്ടായിരുന്നത്. മുകേഷിന്റെ മകൻ അഖിൽ ജിമ്മിൽ പോകാൻ ബുളളറ്റിലേക്ക് കയറുമ്പോളാണ് തറയിൽ കിടന്നിരുന്ന മൂർഖൻ പത്തിവിടർത്തി കൊത്താൻ വന്നത്. ഇതോടെ വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ അഖിൽ മൂർഖനിൽ നിന്ന് തലനാരഴ്‌ക്ക് രക്ഷപ്പെട്ടു. ഇതിനിടെ പാമ്പ് മൂടിയിട്ടിരുന്ന ബൈക്കിലേക്ക് കയറി.
തുടർന്നാണ് വാവ സുരേഷിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്. ഉടനെത്താമെന്ന് സുരേഷും പറഞ്ഞു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാര്യം തടിച്ചുകൂടി. രാത്രി 8.30 ഓടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവറ് നീക്കിയതോടെ ഹാന്റിലിനടിയിൽ ചുറ്റി കിടന്ന പാമ്പിനെ നിമിഷങ്ങൾക്കുള്ളിൽ തന്നെ സുരേഷ് പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കി. ആശുപത്രി വിട്ട ശേഷം പുറത്തുപോയി ആദ്യമാണ് പാമ്പിനെ പിടിക്കുന്നതെന്ന് സുരേഷ് പറഞ്ഞു. വാവ സുരേഷിന് നാട്ടുകാർ വൻ സ്വീകരണമാണ് നൽകിയത്.
Comments