ഹാമിൽട്ടൺ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താന് മേൽ ഉശിരൻ ജയം സ്വന്തമാക്കിയ ടീം ഇന്ത്യ പക്ഷെ പവലിയനിൽ ഒരു കുഞ്ഞ് താരത്തിന് മുന്നിൽ കീഴടങ്ങി. പാകിസ്താനെ 107 റൺസിന് തകർത്തുവിട്ട മിഥാലി രാജും ടീമംഗങ്ങ ളുമാണ് പാക് ടീം ക്യാപ്റ്റൻ ബിസ്മാ മാറൂഫിന്റെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ കളിചിരികളുമായി ഒത്തുകൂടിയത്.
This is so wholesome. Indian women cricket team players gathered around Bismah Maroof's daughter showering love on her. ❤️#TeamPakistan | #CWC22 | #INDvPAK pic.twitter.com/Yw9P50G7OV
— Arsalan (@lapulgaprop_) March 6, 2022
മത്സരം കഴിഞ്ഞ് ടീമംഗങ്ങൾ പവലിയിനിൽ കയറിയപ്പോഴാണ് സപ്പോർട്ട് സ്റ്റാഫിന്റെ കയ്യിൽ ബിസ്മാ മാറൂഫിന്റെ കുഞ്ഞ് ഫാത്തിമ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പിന്നെ താമസിച്ചില്ല എല്ലാ ഇന്ത്യൻ താരങ്ങളും കുഞ്ഞിന്റെ ചുറ്റുംകൂടി കളിയും ചിരിയുമായി. സ്മൃതി മന്ഥാനയും ഹർമൻ പ്രീതും ഷെഫാലിയുമടക്കം ഫാത്തിമയെ കൊഞ്ചിക്കാൻ ഒത്തുകൂടി. കളി കഴിഞ്ഞുള്ള മാദ്ധ്യമ സമ്മേളനത്തിനായി മിഥാലിയും ബിസ്മയും പോയ സമയത്താണ് സപ്പോർട്ട് സ്റ്റാഫ് കുഞ്ഞു ഫാത്തിമയുമായി പവലിയനിൽ നിൽക്കുന്നത് ഇന്ത്യൻ താരങ്ങളുടെ ശ്രദ്ധയിൽപെട്ടത്.
പാക് ക്രിക്കറ്റ് പ്രത്യേക അനുമതി നൽകിയതിനാലാണ് പ്രസവശേഷം പരിശീലനം ആരംഭിച്ച ബിസ്മ ടീമിനൊപ്പം നിർണ്ണായകമായ ലോകകപ്പിനായി ഇറങ്ങിയത്. ന്യൂസിലന്റിലേക്ക് കുഞ്ഞിനെ കൂടെക്കൂട്ടാനും കുഞ്ഞിനെ നോക്കാൻ കൂടെ ഒരാളെ കൊണ്ടുവരാനും അനുമതി ലഭിച്ചതും ഗുണമായി. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമാണ് കുഞ്ഞിനേയും കൂട്ടി ഒരു അന്താരാഷ്‌ട്ര മത്സരത്തിന് അനുമതി ലഭിച്ചതെന്ന് ബിസ്മ പറഞ്ഞു. ഇന്ത്യക്കെതിരായ മത്സര ത്തിൽ 244 എന്ന സ്‌കോറിനെ പ്രതിരോധിക്കാനാകാതെ പാക് നിര 137ൽ പുറ ത്തായി.















