തിരുവനന്തപുരം: വനിതകൾക്ക് നേരെയുള്ള അക്രമങ്ങൾ സംസ്ഥാനത്ത് കൂടുന്നുവെന്ന് കണക്കുകൾ. പോലീസ് ക്രൈം രജിസ്റ്റർ ചെയ്തത് അനുസരിച്ച് 2021ൽ 16,418 അതിക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2020ൽ ഇത് 12,659 അതിക്രമങ്ങൾ ആയിരുന്നു. ഈ വർഷം ഇതുവരെ 1,747 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ സന്തം നാടെന്ന പേരിൽ ലോകത്തിന് മുന്നിൽ അഭിമാനം കൊള്ളുന്ന കേരളത്തിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം 2318 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളെ ദുരുപയോഗം ചെയ്തതിന് 4269 കേസുകൾ രജിസ്റ്റർ ചെയ്തു. ശല്യം ചെയ്തതിന് 498 പരാതികൾ ലഭിച്ചു. സ്ത്രീധന പീഡനത്തെ തുടർന്ന് മാത്രം 10 പേരാണ് കഴിഞ്ഞ വർഷം മരിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. ഗാർഹിക പീഡനങ്ങൾക്ക് മാത്രം മൊത്തം 5016 കേസുകൾ എടുത്തു. മറ്റ് വകുപ്പുകളെല്ലാം കൂടി 4112 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതുവരെ ഉണ്ടായത് 200 ബലാത്സംഗ കേസുകളാണ്. 459 ദുരുപയോഗം ചെയ്യൽ, 494 ഗാർഹിക പീഡനം, മറ്റ് വകുപ്പുകൾ പ്രകാരമുള്ള 537 കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ട് സ്ത്രീധന പീഡന മരണങ്ങളുമുണ്ടായി. 12 സ്ത്രീകളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ 2016ൽ 15,114 ആയിരുന്നു ആകെ കേസുകൾ. 2020ൽ ഇത് 12,659 ആയി. എന്നാൽ 2021ൽ ഇത് 16,000 കടന്നിരിക്കുകയാണ്.
കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദിവസവും ഒരു പീഡനക്കേസെങ്കിലും ഇല്ലാതെ പത്രങ്ങൾ പുറത്തിറങ്ങുന്നില്ലെന്നാണ് വാസ്തവം. രണ്ട് വയസ്സുകാരി മുതൽ തൊണ്ണൂറുകാരി വരെ പീഡിപ്പിക്കപ്പെടുന്നു. വാട്‌സ്ആപ്, ഫേസ്ബുക്ക് കെണികളിൽപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പോക്‌സോ കേസുകളിൽ അടക്കം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments