കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ നവാഗത സംവിധായകൻ ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പോലീസ്. പരാതിക്കാരിയായ യുവതിയുമൊത്ത് ലിജു പലയിടങ്ങളിൽ താമസിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയതിന് തെളിവുകൾ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു.
ലിജുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇതോടെ ലിജു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. പരാതി നൽകിയ യുവതി ലിജുവുമായുള്ള ബന്ധത്തെ പറ്റിയും താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ പറ്റിയും ഇന്നലെ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. സിനിമയുടെ തിരക്കഥയിലും ചിത്രീകരണത്തിലും താൻ സഹകരിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇൻഫോപാർക്ക് സ്റ്റേഷൻ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതെങ്കിലും പീഡനം നടന്നത് തൃക്കാക്കര പോലീസ് സ്‌റ്റേഷന്റെ ഫ്‌ളാറ്റിലാണ്. ഇതിനാൽ കേസിന്റെ അന്വേഷണ ചുമതല തൃക്കാക്കര പോലീസിന് കൈമാറും. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമുള്ള ഒരുക്കത്തിലാണ് പോലീസ്.
Comments