മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടീമിൽ മാറ്റങ്ങളുമായി ഇന്ത്യ. മദ്ധ്യനിരയിൽ ഇടങ്കയ്യൻ സ്പിന്നറും ബാറ്ററുമായ അക്ഷർ പട്ടേൽ ഇടംനേടി. കുൽദീപ് യാദവിനെ മാറ്റിയാണ് അക്‌സറിനെ പരീക്ഷിക്കുന്നത്. കുറച്ചു നാളുകളായി പരിക്കുമൂലം മാറിനിൽക്കുകയായിരുന്നു. പിങ്ക് പന്തിൽ പകൽ രാത്രി മത്സരം 12-ാം തിയതി ശനിയാഴ്ചയാണ് ആരംഭിക്കുന്നത്.
ടീമിൽ ഇടംകയ്യന്മാരുടെ എണ്ണം കൂടുന്നുവെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കുൽദീപിനെ മാറ്റി അക്ഷറിനെ പരിഗണിച്ചത്. മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയും ഋഷഭ് പന്തും ഇടംകയ്യന്മാരാണെന്നിരിക്കെയാണ് കുൽദീപിനെ മാറ്റിയത്. കഴിഞ്ഞ ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് അക്ഷർ അവസാനമായി കളിച്ചത്.
ജഡേജയും അശ്വിനും തുടരുമെന്നതിനാൽ അക്ഷർ കളിക്കാനിറങ്ങിയാൽ ജയന്ത് യാദവ് പുറത്തിരിക്കും. പേസർമാരിൽ മുഹമ്മദ് സിറാജ് ടീമിൽ അനിവാര്യമാവുകയാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റ് അതിഗംഭീര ജയമാണ് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നത്. ഒരു ഗെയിം ചേഞ്ചർ റോളിൽ ജഡേജയുടെ മികവ് ഒരിക്കൽകൂടി കണ്ട മത്സരത്തിൽ 150ലധികം റൺസ് നേടുകയും അതേ മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്‌ത്തുകയും ചെയ്യുന്ന ആദ്യ താരമായും ജഡേജ മാറി.
Comments