ന്യൂഡൽഹി: ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്ത് നിന്നും മാതൃരാജ്യത്തെത്തിയത് 18,000 ലധികം ഇന്ത്യക്കാർ.യുക്രെയന്റെ അയൽ രാജ്യങ്ങളിൽ നിന്നാണ് ഇത്രയധികം ഇന്ത്യക്കാരെ സ്വരാജ്യത്തിലേക്ക് എത്തിച്ചത്.
യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഫെബ്രുവരി 22 നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. 75 സിവിലിയൻ വിമാനങ്ങളിലായി 15521 ഇന്ത്യൻ പൗരന്മാരേയും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 2467 പേരെയുമാണ് രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ചത്. 32 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രകൾ വഹിച്ചാണ് ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യം ഇത്രയധികം പേരെ ഇന്ത്യയിലെത്തിച്ചത്.
4575 പേരെ 21 വിമാനങ്ങളിലായി ബുക്കാറെസ്റ്റിൽ നിന്നും 9 വിമാനങ്ങളിലായി 1820 പേരെ സുസെവയിൽ നിന്നും 28 വിമാനങ്ങളിലായി 5557 പേരെ ബുഡാപെസ്റ്റിൽ നിന്നും 909 പേരെ 5 വിമാനങ്ങളിലായി കോസിസിൽ നിന്നും 2404 പേരെ 11 വിമാനങ്ങളിലായി റസെസോവിൽ നിന്നും 242 പേരെ കീവിൽ നിന്നും രക്ഷിച്ചുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് റഷ്യ ശക്തമായ ആക്രമണം തുടരുന്ന സുമിയിൽ നിന്നും എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളേയും ഒഴിപ്പിച്ച് പോൾട്ടാവയിലേക്ക് എത്തിച്ചിരുന്നു. ഇവരെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുദ്ധമുഖത്ത് നിന്നും പൗരന്മാരെ രക്ഷിക്കാനായി മറ്റ് രാജ്യങ്ങൾ പകച്ച് നിന്നപ്പോൾ ഇന്ത്യ ധൈര്യപൂർവ്വം രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങിയത് വിദേശരാജ്യങ്ങൾക്കുൾപ്പെടെ ശുഭ പ്രതീക്ഷ നൽകിയിരുന്നു. ഇന്ത്യയുടെ മാതൃക പിന്തുടർന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാൻ രാജ്യങ്ങൾ മുന്നിട്ടിറങ്ങിയത്.തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാളും ബംഗ്ലാദേശുമുൾപ്പടെയുള്ള രാജ്യങ്ങൾ മുന്നോട്ട് വന്നിരുന്നു.
യുദ്ധഭൂമിയായ യുക്രെയ്‌നിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനായത് ആഗോളതലത്തിൽ രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ സാഹചര്യത്തെ രാജ്യം കൈകാര്യം ചെയ്തത് പോലെ തന്നെ ഓപ്പറേഷൻ ഗംഗയും വിജയകരമായി കൈകാര്യം ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments