മോസ്‌കോ: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ റഷ്യയിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തലാക്കിയിരിക്കുകയാണ് കൊക്ക കോളയും പെപ്‌സി കോയും. യുക്രെയ്‌നിൽ റഷ്യയുടെ മനസ്സാക്ഷിയില്ലാത്ത പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ സഹിക്കുന്ന ആളുകൾക്കൊപ്പമാണ് തങ്ങളും എന്ന് ഇരു കമ്പനികളും അറിയിച്ചു.
റഷ്യയിൽ പെപ്‌സി-കോള, 7 അപ്പ് മറ്റ് ബ്രാൻഡുകൾ എന്നിവയും വിൽപ്പന നിർത്തലാക്കിയിരിക്കുകയാണ്. എന്നാൽ, പാലുൽപ്പന്നങ്ങൾ, ബേബി ഫുഡ്‌സ് എന്നിവയുടെ വിൽപ്പന തുടരും. മക്‌ഡൊണാൾഡ്‌സിന്റെ പ്രവർത്തനങ്ങൾ റഷ്യയിൽ താത്കാലികമായി നിർത്തലാക്കിയതിന് തൊട്ടുപിന്നാലെയാണ് പെപ്‌സി-കോള കമ്പനികളും തീരുമാനമെടുത്തത്.
റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുദ്ധത്തിൽ പ്രതിഷേധിച്ച് നിരവധി സംരംഭങ്ങൾ റഷ്യയിൽ പ്രവർത്തനം നിർത്തലാക്കിയിരുന്നു. നെറ്റ്ഫ്ളിക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ബിബിസി അടക്കമുള്ള വാർത്താ ചാനലുകളുമെല്ലാം റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
റഷ്യയുടെ നടപടിയിൽ പ്രതിഷേധിച്ച് പല ഒടിടി പ്ലാറ്റ്ഫോമുകളും റഷ്യയിൽ സംപ്രേഷണം അവസാനിപ്പിച്ചിരുന്നു. ലോകത്താകമാനം 221.8 മില്യൺ സബ്സ്‌ക്രൈബേഴ്സ് ഉള്ള നെറ്റ്ഫ്‌ലിക്സിന് റഷ്യയിലുള്ളത് ഒരുമില്യണിൽ താഴെ ഉപയോക്താക്കളാണ്. യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ടിക് ടോക്ക്, അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അമേരിക്കൻ എക്സ്പ്രസും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.















