കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിയ്‌ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നാല് വർഷമായി ജയിലിലാണെന്ന് കാണിച്ചാണ് മാർട്ടിൻ സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കരുതെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി തള്ളി. ഒന്നാം പ്രതി പൾസർ സുനിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
പലപ്പോഴായി വിവിധ കോടതികളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഹർജികൾ തള്ളുകയായിരുന്നു. കേസിൽ താനും ഇരയാണെന്നും ഇയാൾ സുപ്രീം കോടതിയിൽ വാദിച്ചു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിയ്‌ക്ക് സമീപം നടിയുടെ കാർ തടഞ്ഞ് നിർത്തി അതിക്രമിച്ച് കയറിയ സംഘം നടിയെ ശീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നതാണ് കേസ്.
മാർട്ടിൻ ആയിരുന്നു കേസിൽ ആദ്യം അറസ്റ്റിലാകുന്നത്. നടി ആക്രമിക്കപ്പെടുന്ന വേളയിൽ മാർട്ടിനായിരുന്നു എറണാകുളത്തേയ്‌ക്ക് നടിയുടെ കാർ ഓടിച്ചിരുന്നത്. മാർട്ടിനാണ് നടിയുടെ വിവരങ്ങൾ ചോർത്തി നൽകിയത്. എന്നാൽ നിരപരാധിയായ തന്നെ കേസിൽ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും ഇരയാണെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു.
വർഷങ്ങളായി ലാൽ ക്രിയേഷൻസസിന്റെ വാഹനം ഓടിച്ചിരുന്ന താൻ തന്നെയാണ് നടിയുടെ വാഹനം അന്ന് ഓടിച്ചിരുന്നത്. അങ്കമാലിയിൽവെച്ച് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന വണ്ടി ട്രാവലറിലിടിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും സംഘവുമായിരുന്നു ആ വാഹനത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കുറച്ച് ദൂരം ചെന്നപ്പോൾ വാഹനത്തിന് കുറുകെ ട്രാവലറിട്ട് അവർ വാഹനം തടഞ്ഞു.
വണ്ടിയിലുണ്ടായിരുന്ന പൾസർ സുനിയും നടിയും തമ്മിൽ തർക്കിച്ചു. നടിയ്‌ക്ക് നേരത്തെ സുനിയെ പരിചയം ഉണ്ടായിരുന്നു. സുനിയാണ് ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നടിയെ കൊണ്ടുപോയിട്ടുള്ളത്. നടിയോട് വൈരാഗ്യം ഇല്ലെന്നും തന്നെയാണ് അവർക്ക് വേണ്ടതെന്നും മാർട്ടിൻ പറഞ്ഞു. തന്നെ ഉപദ്രവിച്ച ശേഷം അവർ വാഹനത്തിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇത്തരത്തിൽ താനും നടിയ്‌ക്കൊപ്പം ഉപദ്രവിക്കപ്പെട്ട ഇരയാണെന്നാണ് ഇയാൾ ഹർജിയിൽ പറഞ്ഞിരുന്നത്.
Comments