ന്യൂഡൽഹി: സ്വന്തം അഖണ്ഡത എങ്ങിനേയും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനേ. യുക്രെയ്‌നിൽ റഷ്യ നടത്തിക്കൊ ണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കരസേനാ മേധാവിയുടെ പ്രസ്താവന. ലോകം യുദ്ധത്തിലൂടേയും അധിനിവേശത്തിലൂടേയും ഉപരോധത്തിലൂടേയും നീങ്ങുമ്പോൾ ഇന്ത്യയും ജാഗ്രതയിലാണെന്ന് നരവാനേ പറഞ്ഞു.
‘യുക്രെയ്ൻ യുദ്ധം നമ്മെ പഠിപ്പിക്കുന്ന പാഠം തദ്ദേശീയമായി ഒരു രാജ്യം എന്നും ജാഗ്രത പുലർത്തണമെന്ന് തന്നെയാണ്. ഇന്ത്യൻ സേനകളും പ്രതിരോധ വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്. എക്കാലത്തേയും മികച്ച ആയുധങ്ങളും സാങ്കേതികവിദ്യകളും തദ്ദേശീയമായി നാം വികസിപ്പിച്ചിരിക്കുന്നു. ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഏത് വെല്ലുവിളികളും ഇന്ത്യ സ്വന്തം ആയുധങ്ങൾ കൊണ്ട് തന്നെ നേരിടും.’ നരവാനേ പറഞ്ഞു.
ആത്മനിർഭർ ഭാരതെന്ന നമ്മുടെ നിർമ്മാണ രംഗത്തെ നയം പ്രതിരോധ രംഗത്തുണ്ടാക്കിയ മാറ്റം അത്ഭുതകരമാണ്. എല്ലാരംഗത്തും നാം തദ്ദേശീയമായി കരുത്ത് നേടിയിരിക്കുന്നു. ഇറക്കുമതി കാര്യമായി കുറയ്‌ക്കാൻ സാധിച്ചു. ഒപ്പം വിദേശ പ്രതിരോധ നിർമ്മാണ കമ്പനികളെ ഇന്ത്യയിലെത്തിക്കുക വഴി യുവാക്കൾക്ക് വൻ തൊഴിലവസരങ്ങളാണ് നൽകുന്നതെന്നും നരവാനേ ചൂണ്ടിക്കാട്ടി.
മൂന്ന് സേനാ വിഭാഗങ്ങളും ആഗോളതലത്തിലെ മികച്ച കമ്പനികളുമായി കൈകോർത്താണ് ഇന്ത്യയിൽ ആയുധങ്ങളും വാഹനങ്ങളും റഡാറുകളും സെൻസറുകളുമെല്ലാം അതിവേഗം തയ്യാറാക്കുന്നത്. ചെലവ് കുറവും ഗുണനിലവാരത്തിൽ ഏറ്റവും മികച്ചവയും ഇന്ത്യയുടെ പക്കലുണ്ടെന്ന അഭിമാനമാണ് പ്രതിരോധ രംഗത്ത് മേൽകൈ നൽകുന്നതെന്നും നരവാനേ കൂട്ടിച്ചേർത്തു.
Comments