ചണ്ഡിഗഡ്: സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ.
എല്ലാ ജില്ലകളിലും സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നും പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ എസ് കരുണ രാജു പറഞ്ഞു.
വോട്ടെണ്ണലിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് രണ്ടുപ്രതിനിധികളെ പാടുള്ളൂ. സംസ്ഥാനത്തെ 66 സ്ഥലങ്ങളിലായി 117 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സായുധ പോലീസ് സേനയുടെ 45 കമ്പനികളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വോട്ടെണ്ണൽ പ്രക്രിയയ്ക്കായി 7,500 ഉദ്യോഗസ്ഥരെ നിയോഗിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്നും രാജു പറഞ്ഞു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃത വ്യക്തികൾ പ്രവേശിക്കുന്നത് തടയാൻ ത്രിതല കോർഡനിംഗ് പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും പരമാവധി 14 വോട്ടെണ്ണൽ മേശകൾ സജ്ജീകരിക്കും. എണ്ണുന്നതിന് പ്രത്യേകം ടേബിളുകൾ സജ്ജീകരിക്കും. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ മാർച്ച് 10 ഡ്രൈഡെ ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാജു പറഞ്ഞു.
വോട്ടെണ്ണൽ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരോടും മാധ്യമപ്രവർത്തകരോടും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് വരുന്ന മറ്റ് ആളുകളോടും കൊറോണ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
മൊബൈൽ ഫോണുകൾ, ടാബ്ലെറ്റ് ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ അല്ലെങ്കിൽ ശബ്ദവും വീഡിയോയും റെക്കോർഡ് ചെയ്യാൻ കഴിയുന്ന മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ അനുവദിക്കുന്നതല്ല, രാജു പറഞ്ഞു.
Comments