ചെന്നൈ: റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന നടപടിയെ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപ്പിൽ മറ്റ് രാജ്യങ്ങളിലെ ജനങ്ങൾ പങ്കെടുക്കേണ്ടതില്ലെന്നും കാർത്തി പറയുന്നു. തമിഴ്‌നാട് കോയമ്പത്തൂരിൽ നിന്നുള്ള 21കാരനായ സൈനികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥി യുക്രെയ്‌ന്റെ പാരാമിലിട്ടറി സേനയുടെ ഭാഗമായി റഷ്യയ്‌ക്കെതിരായി യുദ്ധത്തിനിറങ്ങിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിനോടായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം.
‘ ഇത് അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് എന്റെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. യുദ്ധം സംബന്ധിച്ച് നമ്മൾ ആകെ അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും വാദം മാത്രമേ കേട്ടിട്ടുള്ളു, റഷ്യയുടെ ഭാഗം നമ്മൾ കേട്ടിട്ടില്ല. യുദ്ധത്തിന് ഞാൻ എതിരാണ്. പക്ഷേ ഇരുകൂട്ടരുടേയും ഭാഗം നമ്മൾ കേൾക്കണം. അതേപോലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ യുദ്ധത്തിന്റെ ഭാഗമാകുന്നതും അംഗീകരിക്കാനാകില്ല. കോയമ്പത്തൂരിൽ നിന്നുള്ള ഒരു മുസ്ലീം യുവാവ് സിറിയയിൽ പോയി സ്വാതന്ത്ര്യത്തിനായി പോരാടുന്നത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ? അയാളെ ജിഹാദി എന്ന് വിളിക്കില്ലേ? അല്ലെങ്കിൽ ഇറാഖിൽ പോയി അമേരിക്കയ്‌ക്ക് എതിരെ ഒരാൾ യുദ്ധം ചെയ്യുന്നത് അംഗീകരിക്കുമോ? അപ്പോൾ പിന്നെ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്‌നിൽ പോയി യുദ്ധം ചെയ്യുന്നതിനെ എങ്ങനെ അംഗീകരിക്കും?’.
യുക്രെയ്‌നിൽ നിന്നും തിരികെ എത്തിയ വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിൽ തുടർപഠനത്തിനുള്ള സൗകര്യം കേന്ദ്രം ഇടപെട്ട് ഒരുക്കണമെന്നും കാർത്തി ആവശ്യപ്പെട്ടു. ‘ ധാരാളം വിദ്യാർത്ഥികൾ യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കേന്ദ്രം ഇടപെട്ട് വിദേശരാജ്യങ്ങളിൽ ഇവർക്ക് തുടർ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണം. കാരണം ഇന്ത്യയ്‌ക്ക് മറ്റ് രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് ഉള്ളത്. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ഈ വിദ്യാർത്ഥികൾക്കെല്ലാം തുടർപഠനത്തിന് അവസരം ഒരുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും’ കാർത്തി ചിദംബരം പറഞ്ഞു.
Comments