ചണ്ഡിഗഢ്: പഞ്ചാബിൽ വോട്ടെണ്ണൽ പുരോഗമിക്കവേ പ്രാർത്ഥനയോടെ നേതാക്കൾ. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജീത്ത് സിംഗ് ഛന്നി രാവിലെ കുടുംബസമേതം ഗുരുദ്വാരയിലെത്തി പ്രാർത്ഥിച്ചു. ചംകൗർ സാഹിബ് ഗുരുദ്വാരയിലെത്തിയാണ് ഛന്നിയും കുടുംബവും പ്രാർത്ഥന നടത്തിയത്.
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗവന്ത് മന്നും പ്രാർത്ഥനയോടെയാണ് വോട്ടെണ്ണൽ ദിനം തുടങ്ങിയത്. സംഗ്രൂരിലെ ഗുർസാഗർ മസ്ത്വാന സാഹിബ് ഗുരുദ്വാരയിലാണ് ഭഗവന്ത് മൻ രാവിലെ സന്ദർശിച്ചത്.
പഞ്ചാബിൽ കോൺഗ്രസിനും എഎപിക്കും സാദ്ധ്യത കൽപിക്കുന്നതായിരുന്നു പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. 117 സീറ്റുകളാണ് പഞ്ചാബിൽ ഉളളത്. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ ആം ആദ്മി പാർട്ടി 41 സീറ്റുകളിലും കോൺഗ്രസ് 21 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
പഞ്ചാബിൽ കോൺഗ്രസിനാണ് ഏറെ നിർണായകം. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അമരീന്ദർ സിംഗിനെ നീക്കി ചരൺജീത്ത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയത്. നവജ്യോത് സിംഗ് സിദ്ധുവിനെ പാർട്ടി അദ്ധ്യക്ഷനാക്കിയതിന് പിന്നാലെയായിരുന്നു ഭരണമാറ്റം. അമരീന്ദർ കോൺഗ്രസ് വിട്ടതും പാർട്ടിക്ക് തിരിച്ചടിയായിരുന്നു.
Comments