ലക്നൗ : അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്ന തോൽവിയാണ് കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്നത്. അഞ്ച് സംസ്ഥാനങ്ങളിലെയും കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. പഞ്ചാബിൽ ആഭ്യന്തര കലഹമാണ് കോൺഗ്രസിന് തിരിച്ചടിയായത് എങ്കിൽ യുപിയുടെ ചുമതലയുള്ള വനിതാ നേതാവിന്റെ കാര്യക്ഷമമില്ലാത്ത പ്രവർത്തനങ്ങളാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് പ്രവർത്തകർ പറയുന്നത്.
ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയ്‌ക്കെതിരെയാണ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ആദ്യമൊന്നും സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്ന പ്രിയങ്കാ വാദ്ര തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിലാണ് പ്രചാരണങ്ങളിൽ ഉൾപ്പെടെ സജീവമായത്. എന്നാൽ തുടക്കം മുതലേ സംസ്ഥാനത്തെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ സ്ഥിതിഗതികൾ മാറി മറിയുമായിരുന്നുവെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. ഇപ്പോഴെങ്കിലും യുപിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുമെന്നും അഭിപ്രായമുണ്ട്.
യുപി തിരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂവെന്നത് ഏറെ വേദനാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. ഇത് ഗൗരവത്തിൽ എടുത്ത് പ്രിയങ്കാ ഗാന്ധി സംസ്ഥാനത്ത് കൂടുതൽ സജീവമാകണം. അങ്ങിനെയെങ്കിൽ അത് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments