മലപ്പുറം; ഗൂഗിളിൽ ഉയർന്ന ജോലിക്കാരനെന്ന് പത്രങ്ങളിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയ പ്രതിയും കൂട്ടാളിയും പിടിയിൽ. കോഴിക്കോട് സ്വദേശിയായ അക്ഷയ്,ഇയാളുടെ സഹായിയായ കൊല്ലം കരുവല്ലൂർ സ്വദേശി അജിയുമാണ് പിടിയിലായത്.
പ്രതികൾ കേരളത്തിലെ വിവിധ ജില്ലകളിലെ 15 ഓളം വിസതട്ടിപ്പുകളിൽ നിന്നുമായി 2.5 കോടിയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.ഇരുവർക്കുമെതിരെ കൊടുങ്ങല്ലൂർ, കൊല്ലം, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ, കോട്ടയം കിടങ്ങൂർ എന്നിവിടങ്ങളിൽ വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ചങ്ങരംകുളത്ത് ഒരു ടീച്ചറുടെ മകളുമായി കല്യാണമുറപ്പിച്ച ഇയാൾ ആർഭാടമായി വിവാഹ നിശ്ചയവും നടത്തിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ചടങ്ങിൽ അന്ന് വരന്റെ ബന്ധുക്കളെന്ന വ്യാജേന എത്തിയത് സിനിമയിൽ ഗ്രൂപ്പ് ആർട്ടിസ്റ്റുകളായി അഭിനയിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തി.
പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് 10 ലക്ഷത്തിലധികം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഇത്തരത്തിൽ നിരവധിപേരെയാണ് പ്രതികൾ തട്ടിപ്പിനിരയാക്കിയത്.
പഠനത്തിനായി യൂറോപ്പ് സന്ദർശിച്ച അക്ഷയ് വിദേശ രാജ്യങ്ങളിലേക്ക് ആളുകൾക്ക് വിസ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടത്തിയിരുന്നതെന്നാണ് വിവരം.
Comments