ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതിന് പിന്നാലെ കോൺഗ്രസിനെ ഉപദേശിച്ചും സമാജ്‌വാദി പാർട്ടിയെ ആശ്വസിപ്പിച്ചും തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. കോൺഗ്രസിന് സമ്മതമാണെങ്കിൽ 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാമെന്ന് മമത ബാനർജി പറഞ്ഞു. ആക്രമണ മനോഭാവത്തോടു കൂടി പെരുമാറരുതെന്നും പോസിറ്റീവ് ആയിരിക്കാനും മമത ബാനർജി ആവശ്യപ്പെട്ടു.
ബിജെപിയുടെ ഇപ്പോഴത്തെ വിജയം വലിയ നഷ്ടമായിരിക്കുമെന്നും മമത ബാനർജി പറഞ്ഞു. 2022ലെ തെരഞ്ഞെടുപ്പ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണെന്ന പ്രയോഗം അപ്രായോഗികമാണ്. കോൺഗ്രസും തൃണമൂലും ഒരുമിച്ച് നിന്നാൽ 2024ലെ തെരഞ്ഞെടുപ്പ് നമുക്ക് അനുകൂലമായിരിക്കുമെന്നും വെറുതെ ഇരുന്നിട്ട് കാര്യമില്ലെന്നും മമത ബാനർജി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ഇവിഎം കൊള്ളയും വ്യാപക ക്രമക്കേടും ഉണ്ടായി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നിരാശനാകേണ്ടതില്ല. പോളിംഗ് ബൂത്തുകളിൽവെച്ച ഇവിഎം മെഷീനുകളെ ഫൊറെൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കണം. അഖിലേഷ് യാദവിന്റെ വോട്ട് വിഹിതം ഈ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിൽ നിന്നും 37 ശതമാനമായി വർദ്ധിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനർജി കൂട്ടിച്ചേർത്തു.
കുറച്ച് സംസ്ഥാനങ്ങളിൽ വിജയിച്ചു എന്ന് കരുതി ബിജെപി അധികം ശബ്ദം ഉയർത്തേണ്ട ആവശ്യമില്ല. ബിജെപി ദിവാസ്വപ്‌നം കാണുന്നത് അവസാനിപ്പിക്കണം. ഈ വിജയം ജനവിധിയുടെ യഥാർത്ഥ പ്രതിഫലനമല്ല. വോട്ട് കൊള്ളയടിക്കാൻ വോട്ടിംഗ് യന്ത്രത്തെ നഗ്നമായി ഉപയോഗിച്ചതാണ് ഈ വിധി. അഖിലേഷ് യാദവ് തോറ്റത് ജനവിധികൊണ്ടല്ല. അത് ഇവിഎമ്മിൽ കൃത്രിമത്വം കാണിച്ചതിനാലാണെന്നും മമത ബാനർജി പറഞ്ഞു.
Comments