ഉത്തർപ്രദേശിൽ കാലങ്ങളായി ഒരു അന്ധവിശ്വാസമുണ്ട്. മുഖ്യമന്ത്രി ആയിരിക്കെ നോയിഡയിൽ പ്രവേശിക്കുന്നവർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും. അത് മാത്രമല്ല ഭൂരിപക്ഷം നേടാനാവാതെ സ്വന്തം പാർട്ടിയും അധികാരത്തിൽ നിന്ന് പുറത്താകും. അത്കൊണ്ട് യുപി മുഖ്യമന്തിമാർ ഒന്നും ഭരണകാലയളവിൽ നോയിഡയിൽ പോകാറില്ല. ഈ വിശ്വാസം രൂഢമൂലമായത് കാരണം യുപിയിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ചെടുത്തോളം ബാലികേറാ മലയായിരുന്നു നോയിഡ.
മുഖ്യമന്ത്രിയായിരുന്നപ്പോൾ മായാവതിയും അഖിലേഷ് യാദവും ഒരിക്കൽ പോലും ഈ മഹാനഗരത്തിൽ പോയിട്ടില്ല. എന്നാൽ അന്ധവിശ്വാസവും ചരിത്രവും ഒന്നിച്ച് തിരുത്തുകയായിരുന്നു ഗോരഖ്‌നാഥിന്റെ സേവകൻ. മുൻമുഖ്യമന്ത്രിമാരായ മുലായവും അഖിലേഷും മായാവതിയും പോകാൻ ഭയന്ന നോയിഡയിൽ ധീരനായി കടന്നു ചെന്ന യോഗി; അന്ധവിശ്വാസങ്ങളെ പുൽകാതെ ജനങ്ങളിൽ വിശ്വാസമർപ്പിച്ച സന്യാസി….
യുപിയിലെ ഏറ്റവും വികസിതമായ നഗരമാണ് നോയിഡ. പോകാനുളള ഭയം കൊണ്ട് നോയിഡയിലെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനമോ മറ്റു പൊതുചടങ്ങുകളിൽ നിന്നോ മുഖ്യമന്ത്രിമാർ മാറി നിൽക്കുകയാണ് പതിവ്. എന്നാൽ എല്ലാ പതിവുകളും തെറ്റിച്ച് യോഗി ആദിത്യനാഥ് നോയിഡയിൽ എത്തി, ഒന്നല്ല നിരവധി തവണ. മാദ്ധ്യമപ്രവർത്തകരെയും രാഷ്‌ട്രീയ നിരീക്ഷകരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു യോഗിയുടെ നടപടി. തന്റെ മുൻഗാമികളെ പോലെ തന്നെ യോഗിയും നോയിഡയിൽ പ്രവേശിക്കില്ലെന്നായിരുന്നു ഏവരും കണക്ക് കൂട്ടിയത്. സന്യാസിയായത് കൊണ്ട് ഈ അന്ധവിശ്വാസം യോഗിയും മുറുകെ പിടിക്കുമെന്ന് വിശ്വസിച്ചവർക്ക് തെറ്റി. എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി ആയിരുന്നു യോഗിയുടെ നോയിഡ സന്ദർനം.
നോയിഡയിൽ പോകാൻ സന്യാസിയായ ആദിത്യനാഥിന് യാതൊരു ഭയവുമുണ്ടായില്ലെന്നത് രാഷ്‌ട്രീയ എതിരാളികളെയും അമ്പരിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തശേഷം 2017 സെപ്തംബർ 23നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. ബൊട്ടാണിക്കൽ ഗാർഡൻ, കൽക്കാജി മജന്ത മെട്രോ പാതയുടെ ഉദ്ഘാടനത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ക്രമീകരണം പരിശോധിക്കാനാണ് അദ്ദേഹം നഗരം സന്ദർശിച്ചത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി മോദിയോടൊപ്പം മെട്രോ ലൈൻ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും വിവിധ യോഗങ്ങളിലും പങ്കെടുത്തിരുന്നു.
2018 ജൂലൈ 8ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അദ്ദേഹം വീണ്ടും നോയിഡയിലെത്തി. ഒരു ദിവസത്തിനുശേഷം സാംസങ്ങിന്റെ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറിയുടെ ഉദ്ഘാടനത്തിനായി നഗരത്തിലെത്തി. ജെവാറിലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിനായി നവംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ആദിത്യനാഥ് അവസാനമായി നോയിഡ സന്ദർശിച്ചത്. നോയിഡയെ സംബന്ധിച്ച അന്ധവിശ്വാസത്തെക്കുറിച്ച് സംസാരിച്ച യോഗി പറഞ്ഞു, ”ഞാൻ നോയിഡ സന്ദർശിക്കുന്നത് തുടരും. അത്തരം അന്ധവിശ്വാസങ്ങളിൽ താൽപര്യമില്ല. ജനങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
യുപി രാഷ്‌ട്രീയത്തിലെ മറ്റൊരു വിശ്വാസമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ മുഖ്യമന്ത്രിയാകില്ലെന്നത്. അതിനാൽ മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നവർ മത്സരരംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ് പതിവ്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി എംഎൽസിമാരായാണ് മുഖ്യമന്ത്രിമാർ നിയമസഭാ പ്രവേശനം ഉറപ്പാക്കിയിരുന്നത്. ആദ്യമായി മുഖ്യമന്ത്രി ആയപ്പോൾ യോഗിയും എംഎൽസിയായാണ് നിയമസഭയിലെത്തിയത്.
ഗോരഖ്പൂരിൽ നിന്നുളള എംപിയിയിരുന്ന യോഗിയെ ബിജെപി ദേശീയ നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു. എന്നാൽ ഇത്തവണ യോഗി പതിവ് തെറ്റിച്ചു. ഗോരഖ്പൂരിൽ നിന്ന് ജനവിധി തേടാൻ തീരുമാനിച്ചതോടെ യോഗി അവിടെയും വ്യത്യസ്തനായി. യോഗിയുടെ നിലപാട് രാഷ്‌ട്രീയ എതിരാളിയും മുൻമുഖ്യമന്ത്രിയുമായ അഖിലേഷിനെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ആദ്യമായി നിയമസഭാ ഏഐതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലേഷും നിർബന്ധിതനായി. എല്ലാ അന്ധവിശ്വാസങ്ങളെയും തളളി വീണ്ടും അധികാരത്തിലേറുന്നതോടെ യോഗി ആദിത്യനാഥ് എന്ന ജനസേവകൻ ചരിത്രത്തിന്റെ തന്നെ ഭാഗമാവുകയാണ്.
Comments