ലക്‌നൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഏറ്റവും അധികം നഷ്ടം സംഭവിച്ച പാർട്ടിയാണ് കോൺഗ്രസ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. അവിടെ നിന്ന് ഏറ്റവും ദയനീയ സ്ഥിതിയിലാണ് കോൺഗ്രസ് ഇപ്പോൾ എത്തി നിൽക്കുന്നത്. ആകെ രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ലഭിച്ച വോട്ടാകട്ടെ 2.3 ശതമാനം മാത്രവും. മത്സരിച്ച 97 ശതമാനം സീറ്റുകളിലും കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും നഷ്ടമായെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
399 സീറ്റുകളിലാണ് കോൺഗ്രസ് ആകെ മത്സരിച്ചത്. ഇതിൽ ഫരേന്ദ്ര, രാംപൂർ ഖാസ് എന്നിവിടങ്ങളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ഒരു സ്ഥാനാർത്ഥിക്ക് ആകെ വോട്ടുകളുടെ ആറിലൊന്ന് വോട്ടെങ്കിലും കിട്ടിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും. ഉത്തർപ്രദേശിൽ ഇക്കുറി 4442 സ്ഥാനാർത്ഥികളാണ് ഇക്കുറി ആകെ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ 3522 പേർക്കും അതായത് 80 ശതമാനം പേർക്കും കെട്ടിവച്ച കാശ് നഷ്ടമായിട്ടുണ്ട്.
എല്ലാ സീറ്റുകളിലും മത്സരിച്ച ബിഎസ്പിക്കും 290 സീറ്റുകളിലെ കാശ് നഷ്ടമായിട്ടുണ്ട്. അതേസമയം ബിജെപിയുടെ സഖ്യകക്ഷികളായി മത്സരരംഗത്ത് ഉണ്ടായിരുന്ന അപ്‌നാദളനും, നിശദ് പാർട്ടിക്കും ഒരിടത്ത് പോലും കെട്ടി വച്ച കാശ് നഷ്ടമായില്ല. 27 ഇടത്താണ് ഇവർ മത്സരിച്ചത്. 41.3 ശതമാനം വോട്ടുകളാണ് ബിജെപിക്ക് മാത്രമായി സംസ്ഥാനത്ത് നിന്ന് ലഭിച്ചത്.
Comments