ന്യൂഡൽഹി: സുമിയിൽ നിന്നും അവസാന വിദ്യാർത്ഥി സംഘവും ജന്മനാട്ടിൽ തിരിച്ചെത്തിയതോടെ ഓപ്പറേഷൻ ഗംഗ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും കേന്ദ്രസർക്കാരിനും ഇന്ത്യൻ എംബസിയ്‌ക്കും ആശംസാപ്രവാഹമാണ്. ഇപ്പോഴിതാ സുമിയിൽ കുടുങ്ങിക്കിടന്ന തന്റെ മകനെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിൽ പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ഒരു പിതാവ്. ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള സഞ്ജയ് പണ്ഡിറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
2022 മാർച്ച് 11ന് ഓപ്പറേഷൻ ഗംഗയുടെ അവസാന വിമാനങ്ങൾ ഡൽഹി എയർപോർട്ടിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപേ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മക്കളുടെ തിരിച്ചുവരവിനായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന നിരവധി മാതാപിതാക്കളിൽ ഒരാളായിരുന്നു സഞ്ജയ്. യുക്രെയ്‌നിൽ കുടുങ്ങിയ തന്റെ മകൻ തിരിച്ചുവരുമെന്ന് തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്ന് സഞ്ജയ് പറയുന്നു. കേന്ദ്രസർക്കാരാണ് അവനെ തിരികെ ജന്മനാട്ടിലേക്ക് സുരക്ഷിതമായി കൊണ്ടുവന്നതെന്നും സഞ്ജയ് പറഞ്ഞു.
സഞ്ജയുടെ വാക്കുകൾ ഇങ്ങനെ ‘എന്റെ മകനല്ല, മോദിജിയുടെ മകനാണ് തിരിച്ചെത്തിയതെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. സുമിയിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാൽ പ്രധാനമന്ത്രിയ്‌ക്ക് അതിൽ ഉറപ്പുണ്ടായിരുന്നു. എന്റെ മകനെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് ഞാൻ കേന്ദ്രസർക്കാരിനോട് നന്ദി പറയുന്നു’. സഞ്ജയ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനെതിരെ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഫെബ്രുവരി 26ന് ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ ഗംഗ. 20,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയ്‌നിൽ കുടുങ്ങിക്കിടന്നത്. അതിർത്തി പ്രദേശങ്ങളായ പോളണ്ട്, റുമേനിയ, ഹംഗറി എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ എത്തിച്ച ശേഷം വിമാനമാർഗ്ഗം ഡൽഹിയിലെത്തിയ്‌ക്കുകയായിരുന്നു.
Comments